Kerala

ആദർശിന് നാടിന്റെ അന്ത്യാഞ്ജലി; ഹിമാചൽപ്രദേശിൽ വാഹനാപകടത്തിൽ മരിച്ച സൈനികന്റെ സംസ്കാരം നടത്തി

Spread the love

ഹിമാചൽപ്രദേശിലെ ഷിംലയിൽ വാഹനാപകടത്തിൽ മരിച്ച സൈനികൻ ആദർശിന് വികാരനിർഭര അന്ത്യയാത്ര. കോഴിക്കോട് ഫറോക് സ്വദേശി ആദർശിൻ്റെ സംസ്കാരം പൂർണ്ണ സൈനിക ബഹുമതികളോടെ വീട്ടുവളപ്പിൽ നടന്നു. രാമനാട്ടുകരയിൽ നിന്ന് വിലാപയാത്രയായാണ് മൃതദേഹം പൊതുദർശനത്തിന് വീടിനു സമീപത്തെ സ്കൂളിൽ എത്തിച്ചത്.

ഷിംലയിൽ ആദർശ് സഞ്ചരിച്ച വാഹനത്തിന് മുകളിലേക്ക് പാറക്കല്ല് പതിച്ചായിരുന്നു അപകടം. ഇന്നലെ രാത്രിയാണ് ആദർശിൻ്റെ മൃതദേഹം കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ചത് . രാവിലെ രാമനാട്ടുകര മുതൽ ഫറോക്ക് ചുങ്കത്തെ വീടുവരെ വിലാപയാത്ര. വിവിധ സന്നദ്ധ – സൈനിക സംഘടനകളും ഇരുപതിലധികം ആംബുലൻസുകളും വിലാപയാത്രയിൽ പങ്കുചേർന്നു.
വീടിന് തൊട്ടടുത്ത സ്കൂളിൻ ഒരു മണിക്കൂർ സമയം പൊതുദർശനം. നൂറുകണക്കിനാളുകളാണ് ആദർശിനെ ഒരു നോക്കു കാണാൻ എത്തിയത്. വീട്ടിലെ പൊതുദർശനത്തിന് ശേഷം രാവിലെ പത്തേകാലോടെയാണ് സംസ്കരിച്ചത്. എം.കെ രാഘവൻ, കെ. എം സച്ചിൻ ദേവ് എം എൽ എ എന്നിവർ അന്തിമോപചാരമർപ്പിച്ചു.

വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെ വാഹനത്തിന് മുകളിലേക്ക് പാറകല്ല് വീണ് അപകടമുണ്ടായത്. ഡിസംബറിലാണ് ഏറ്റവും ഒടുവിൽ ആദർശ് വീട്ടിലെത്തിയത്.