Kerala

കെഎസ്ആർടിസി ഡ്രൈവർ യദുവിനെ പിരിച്ചുവിടണമെന്ന് പ്രമേയം പാസാക്കി തിരുവനന്തപുരം കോർപ്പറേഷൻ

Spread the love

മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തിൽ കെഎസ്ആർടിസി ഡ്രൈവർ യദുവിനെ പിരിച്ചുവിടണമെന്ന് പ്രമേയം പാസാക്കി തിരുവനന്തപുരം കോർപ്പറേഷൻ. മേയർക്ക് ഭരണപക്ഷം നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. മേയറുടെ നടപടി മാതൃകാപരമാണ് എന്ന് ഡപ്യൂട്ടി മേയർ പി കെ രാജു പറഞ്ഞു.

ശരിയായ വസ്തുത എന്ത് എന്ന് അന്വേഷിച്ച് ബിജെപി കൗൺസിലർമാർ എന്തുകൊണ്ട് ഒരു ഫോൺ കോൾ പോലും ചെയ്തില്ലെന്ന് മേയർ ആര്യ രാജേന്ദ്രൻ ചോദിച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്ന വിഷയമാണ് ഉണ്ടായതെന്ന് ഭരണപക്ഷ കൗൺസിലർ ഡിആർ അനിൽ പറഞ്ഞു.

കെഎസ്ആർടിസി കണ്ടക്ടറുമായുള്ള തർക്കം നിയമപരമായി നേരിടുമെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞിരുന്നു. നിയമപരമായ വിഷയമായതു കൊണ്ട് കൂടുതലായി കടക്കാൻ ആഗ്രഹിക്കുന്നില്ല. ഏതു സ്ഥാനത്തിരിക്കുന്നവരാണെങ്കിലും ജനപ്രതിനിധികളും മനുഷ്യരാണ് എന്നും മേയർ പറഞ്ഞു.

കോർപ്പറേഷന് കളങ്കമുണ്ടാക്കിയ മേയർ മാപ്പ് പറയണമെന്നും മേയർ പദവി ദുരുപയോഗം ചെയ്‌തെന്നും ബിജെപി കൗൺസിലർമാർ പറഞ്ഞു. ബിജെപി കൗൺസിലർമാർ കൗൺസിൽ ഹാളിന്റെ നടുത്തളത്തിൽ ഇറങ്ങി മുദ്രവാക്യം വിളിച്ച് പ്രതിഷേധിച്ചതിന് പിന്നാലെ വോക്കൗട്ട് നടത്തി.

ഭാവിയിൽ ഒരു സ്ത്രീക്കും ഇതുണ്ടാകാതിരിക്കാനുള്ളതാണ് പ്രതികരണം. തന്റെ കുടുംബം പ്രതികരിച്ചത് ഈ നാട്ടിൽ ഒരു തെറ്റായ പ്രവണത വരാതിരിക്കാനാണ്. എന്നാൽ പ്രചരിപ്പിച്ചത് തെറ്റായ വാർത്തകൾ. സൈബർ അറ്റാക്ക് നടക്കുന്നു. ഒരു മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തില്ല. ചില മാധ്യമങ്ങൾ ബോധപൂർവം തെറ്റിദ്ധാരണ പരത്തുന്നു.