National

പ്രതി എത്തിയത് ചികിത്സയ്ക്കെന്ന പേരിൽ; കൊലപാതകത്തിന് ശേഷം 100 പവൻ സ്വർണവുമായി കടന്നു; ഒടുവിൽ പിടിയിൽ

Spread the love

തമിഴ്നാട്ടിലെ ആവഡിയിൽ മലയാളി ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിൽ രാജസ്ഥാൻ സ്വദേശി പിടിയിൽ. സംഭവസ്ഥലത്ത് നിന്ന് കിട്ടിയ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് മുത്താപുതുപേട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രാജസ്ഥാൻ സ്വദേശിയായ മഹേഷ് പിടിയിലാകുന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ് പൊലീസ്.

ആവഡിക്കടുത്ത് മിട്ടനമല്ലി ഗാന്ധി മെയിൻ റോഡ് സെക്കൻഡ് ക്രോസ് സ്ട്രീറ്റിൽ ഇന്നലെ രാത്രിയാണ് അതിക്രൂരമായ കൊലപാതകം നടക്കുന്നത്. ആയുർവേദ ഡോക്ടറായ ശിവൻനായർ ഭാര്യ പ്രസന്നകുമാരി എന്നിവരാണ് കൊല്ലപ്പെട്ടത്. വീട്ടിൽ പ്രാക്ടീസ് നടത്തിയിരുന്ന ശിവൻ നായരെ ഇന്നലെ രാത്രിയാണ് ചികിത്സയ്ക്കെന്ന പേരിലെത്തിയ അജ്ഞാതൻ അതിക്രൂരമായി കൊലപ്പെടുത്തുന്നത്. ഭാര്യ പ്രസന്നകുമാരിയും കൊല്ലപ്പെട്ടു. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. മകൻ ഹരി പുറത്തുപോയ സമയത്തായിരുന്നു കൊലപാതകം നടക്കുന്നത്.

വീട്ടിലുണ്ടായിരുന്ന 100 പവനോളം സ്വർണവും മോഷണം പോയിട്ടുണ്ട്. സമീപവാസിയായ സ്ത്രീയാണ് കൊലപാതകവിവരം ആദ്യമറിയുന്നത്.
പ്രദേശത്ത് നിന്ന് സിസിടിവി ദൃശ്യങ്ങൾ ലഭിക്കാത്തത് അന്വേഷണത്തിന് വെല്ലുവിളിയായിരുന്നു.