Kerala

സൈബർ ആക്രമണവും വ്യാജവാർത്ത പ്രചരിപ്പിക്കലും; സംസ്ഥാനത്ത് ആകെ രജിസ്റ്റർ ചെയ്തത് 42 കേസുകൾ

Spread the love

ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തിയ നിയമവിരുദ്ധ പരാമർശങ്ങളിൽ സംസ്ഥാനത്ത് ആകെ രജിസ്റ്റർ ചെയ്തത് 42 കേസുകൾ. സൈബർ ആക്രമണം, വ്യാജവാർത്തകൾ പ്രചരിപ്പിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെതിരെയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്വേഷം ഉളവാക്കുന്ന തരത്തിലും വ്യാജവാർത്തകൾ പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചെയ്തവർക്കെതിരെയാണ് കേസെടുത്തത്.

സമൂഹത്തിൽ വിദ്വേഷവും സ്പർധയും വളർത്തുന്ന തരത്തിലുള്ള സന്ദേശങ്ങൾ നിർമ്മിച്ച് സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവർക്കെതിരെയും അവ പങ്കുവയ്ക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കും എന്ന് പൊലീസ് അധികൃതർ അറിയിച്ചു. എല്ലാ സാമൂഹ്യമാധ്യമങ്ങളും 24 മണിക്കൂറും പൊലീസിൻറെ കർശന നിരീക്ഷണത്തിലാണ് എന്നും അധികൃതർ അറിയിച്ചു.

അതേസമയം, എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജക്കെതിരായ സൈബർ അധിക്ഷേപത്തിൽ പ്രവാസി മലയാളിക്കെതിരെ കേസെടുത്തിരുന്നു. പ്രവാസി കെഎം മിൻഹാജിന് എതിരെയാണ് കേസ്. കോഴിക്കോട് നടവണ്ണൂർ സ്വദേശിയാണ് മിൻഹാജ്. മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചുവെന്നതാണ് കേസ്.

ഫേസ്ബുക്ക് അക്കൗണ്ട് വഴി അധിക്ഷേപ സ്വഭാത്തിലുള്ള ചിത്രങ്ങൾ പ്രചരിപ്പിച്ചുവെന്ന പരാതിയിൽ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കലാപ ആഹ്വാനം, സ്ത്രീത്വത്തെ ആക്ഷേപിക്കൽ എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. മട്ടന്നൂർ പൊലീസ് ആണ് കേസെടുത്ത് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

വടകരയിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ കെകെ ശൈലജക്കെതിരെ സൈബർ അധിക്ഷേപം നടക്കുന്നതായി പരാതി ഉയർന്നിരുന്നു. തനിക്കെതിരായ ആക്രമണം സ്ത്രീയെന്ന നിലയിൽ മാത്രമല്ലെന്ന് കെ കെ ശൈലജ പറഞ്ഞു. രാഷ്ട്രീയ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന രീതിയിലാണ് തനിക്കെതിരെ സൈബർ ആക്രമണം നടക്കുന്നത്. വ്യാജ പേജുകളുണ്ടാക്കി ആസൂത്രിതമായുള്ള ആക്രമണമാണിതെന്നും സ്ഥാനാർത്ഥിയുടെ പേജിലും തനിക്കെതിരായ ആക്രമണം വന്നിട്ടുണ്ടെന്നും കെ കെ ശൈലജ ആരോപിച്ചിരുന്നു.