Kerala

മോദി ഉന്നയിക്കുന്നതിനേക്കാൾ കൂടുതൽ വർഗീയത മുഖ്യമന്ത്രി ഉന്നയിക്കുന്നു; ബിജെപിയുടെ ഏറ്റവും വലിയ താരപ്രചാരകൻ മുഖ്യമന്ത്രിയെന്ന് എംഎം ഹസ്സൻ

Spread the love

സിപിഐഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും വിമർശിച്ച് കോൺഗ്രസ് നേതാവ് എംഎം ഹസ്സൻ. മോദി ഉന്നയിക്കുന്നതിനേക്കാൾ കൂടുതൽ വർഗീയത മുഖ്യമന്ത്രി ഉന്നയിക്കുന്നു. ബിജെപിയുടെ ഏറ്റവും വലിയ താരപ്രചാരകൻ മുഖ്യമന്ത്രിയാണെന്നും അദ്ദേഹം ആരോപിച്ചു.

തെരഞ്ഞെടുപ്പിനെ മുഖ്യമന്ത്രിയും സിപിഐഎമ്മും വർഗീയവൽക്കരിക്കുന്നു. ജനവിധി അട്ടിമറിക്കാൻ ശ്രമിക്കുന്നു. സിപിഐഎമ്മിന്റെ ശക്തികേന്ദ്രങ്ങളാണ് ബോംബ് സ്ഫോടനങ്ങൾക്ക് കോപ്പുകൂട്ടുന്നത്. ഇത് ഗൗരവമുള്ള കാര്യമാണ്. വടകരയിൽ ഷാഫി പറമ്പിൽ വന്നതോടെ എൽഡിഎഫ് പ്രതീക്ഷകൾക്ക് മങ്ങലേറ്റു. ബോംബ് സ്ഫോടനത്തിൽ മരിച്ചവരുടെ വീട്ടിൽ സിപിഐഎം നേതാക്കളുടെ സന്ദർശനത്തെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണ്. വഴിപിഴച്ചുപോയ മകനെ തള്ളിപ്പറയും പോലെയാണ് ഡിവൈഎഫ്ഐയെ സിപിഐഎം തള്ളിയത്. അക്രമിക്കൂട്ടങ്ങൾ പോഷക സംഘടനകളല്ലെങ്കിൽ പിരിച്ചു വിടണം.

മുഖ്യമന്ത്രിയുടെ പ്രസംഗങ്ങളിൽ പൗരത്വ നിയമം മാത്രമാണ്. മോദിയെയോ ബിജെപിയോ എതിർക്കുന്നില്ല. പ്രധാനമന്ത്രി കേരളത്തിൽ വരേണ്ടതില്ല. സ്വർണ്ണ താലത്തിൽ വച്ച് ബിജെപിക്ക് രണ്ട് എംപിമാരെ സമ്മാനിക്കും എന്ന് ബിജെപി – സിപിഐഎം അന്തർധാരയുണ്ട്. യുഡിഎഫിനെ തകർത്ത്‌ പ്രധാനമന്ത്രിയെ പ്രീതിപ്പെടുത്തുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. ഇതിലൂടെ പലതിൽ നിന്നും രക്ഷപ്പെടാനാണ് ശ്രമം. കോൺഗ്രസ് പൗരത്വ ഭേദഗതിയെ എതിർത്തിട്ടില്ല എന്ന് പറഞ്ഞാല് അത് പ്രധാനമന്ത്രിക്ക് മാത്രമാകും ഇഷ്ടമാകുക. കേരള സ്റ്റോറി പ്രദർശനത്തിലൂടെ മതവിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിച്ചു. കേരളത്തിലെ ക്രൈസ്തവ മേലധ്യക്ഷൻമാർക്ക് അത് മനസ്സിലാകും.

ദല്ലാൾ നന്ദകുമാർ പറയുന്നത് ആരെങ്കിലും വിശ്വസിക്കുമോ. അയാൾക്ക് എന്തെങ്കിലും വിശ്വാസ്യതയുണ്ടോ. അനിൽ ആൻറണി പറയുന്നതിനോട് മറുപടി പറയാൻ തനിക്ക് ബാധ്യതയില്ല. പിജെ കുര്യൻ പറയുന്നതിൻ്റെ മറുപടി അദ്ദേഹത്തോട് തന്നെ ചോദിക്കണം. ദല്ലാൾ നന്ദകുമാറിൻ്റെ ആരോപണം ഇടത് സ്ഥാനാർത്ഥിയെ സഹായിക്കാനാണ്. അച്യുതാനന്ദൻ്റെ മാനസപുത്രന് സിപിഐഎമ്മുമായി അല്ലാതെ മറ്റാരുമായി ആണ് ബന്ധം എന്നും അദ്ദേഹം ചോദിച്ചു.