National

സ്ഫോടനക്കേസ് അന്വേഷിക്കുന്ന എൻഐഎ ഉദ്യോഗസ്ഥർക്കെതിരെ മമത സർക്കാറിന്റെ നടപടി, ലൈംഗീക പീഡന പരാതിയില്‍ കേസ്

Spread the love

ദില്ലി: പശ്ചിമബംഗാളിൽ സ്ഫോടനക്കേസ് അന്വേഷിക്കുന്ന എൻഐഎ ഉദ്യോഗസ്ഥർക്കെതിരെ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ സർക്കാരിന്റെ നടപടി. എൻഐഎ ഉദ്യോഗസ്ഥർക്കെതിരെ ലൈംഗീക പീഡന പരാതിയില്‍ പൊലീസ് കേസെടുത്തു.

2022 ലെസ്ഫോടനക്കേസില്‍ ടിഎംസി നേതാക്കള്‍ക്കെതിരെ എൻഐഎ നടപടി തുടരുന്നതിനിടെയാണ് ബംഗാള്‍ പൊലീസ് ലൈംഗീകപീഡന പരാതിയില്‍ കേസെടുത്തത്. എൻഐഎ കസ്റ്റഡിയിലെടുത്ത തൃണമൂല്‍ പ്രാദേശിക നേതാവിന്‍റെ കുടുംബാഗമാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. രാത്രിയില്‍ വാതിൽ തകർത്ത് വീട്ടില്‍ കയറിയ ഉദ്യോഗസ്ഥർ പീഡിപ്പിച്ചുവെന്നതാണ് പരാതി. എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസിൽ ഭൂപതിനഗർ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

അതെസമയം എൻഐഐയുടെ ബംഗാളിലെ നടപടികള്‍ ബിജെപിയുമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമെന്നാണ് തൃണമൂല്‍ ആരോപണം. മാർച്ച് 26 ന് ബിജെപി നേതാവ് ജിതേന്ദ്ര ചൗധരി എൻഐഎ എസ്പി ധൻ റാം സിങിന്‍റെ കൊൽക്കത്തയിലെ വസതിയില്‍ വച്ച് കൂടിക്കാഴ്ച നടത്തിയെന്ന് തൃണമൂല്‍ നേതാക്കള്‍ ആരോപിച്ചു. എൻഐഎ എസ്പി താമസിക്കുന്ന ഫ്ലാറ്റിലെ വിസിറ്റേഴ്സ് ബുക്കിലെ വിവരങ്ങളും ടിഎംസി പുറത്തുവിട്ടു. ഭൂപതി നഗറില്‍ വച്ച് ഇന്നലെ ആള്‍ക്കൂട്ടം എൻഐഎ ഉദ്യോഗസ്ഥരെ ആക്രമിച്ചതില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും പൊലീസ് ആരെയും പിടികൂടിയിട്ടില്ല. ഈ സംഭവമാണ് ഇന്ന് ജയപാല്‍ഗുഡിയിലെ റാലിയില്‍ മോദി ഉയർത്തിയത്. അഴിമതി നടത്താനുള്ള ലൈസൻസാണ് തൃണമൂലിന് ആവശ്യമെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

എൻഐഎ ഉദ്യോഗസ്ഥനും ബിജെപിയും തമ്മില്‍ പണം ഇടപാട് നടന്നിട്ടുണ്ടെന്നും വൈകാതെ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും ടിഎംസി നേതാക്കൾ പറഞ്ഞു. സംഭവത്തില്‍ പത്ത് അംഗ ടിഎംസി സംഘം തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും.