Kerala

മൂവാറ്റുപുഴ ആൾക്കൂട്ട കൊലപാതകം; കൂടുതൽ പേർ കുടുങ്ങും, രണ്ടുപേർ നിരീക്ഷണത്തിൽ

Spread the love

മൂവാറ്റുപുഴ ആൾക്കൂട്ട കൊലപാതകത്തിൽ കൂടുതൽ പേർ പ്രതികളായി ഉണ്ടെന്ന് സ്ഥിരീകരിച്ച് പൊലീസ്.രണ്ടുപേർ നിരീക്ഷണത്തിലാണ്. കുറ്റകൃത്യത്തിൽ പങ്കെടുത്തുവെന്ന് ഉറപ്പാക്കിയ ശേഷമാകും ഇവരുടെ അറസ്റ്റ് ഉണ്ടാകുക. മൊബൈൽ രേഖകൾ പൊലീസ് പരിശോധിക്കുകയാണ്.

സംഭവത്തിൽ 10 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. റിമാൻഡിൽ കഴിയുന്ന പ്രതികളെ വാങ്ങി വീണ്ടും ചോദ്യം ചെയ്തേക്കും. പ്രതികൾ അശോക് ദാസിനെ മർദിക്കുന്നതിന്റെ കൂടുതൽ ദൃശ്യങ്ങൾ അന്വേഷണസംഘം ശേഖരിക്കും. പ്രതികളുടെ മൊബൈൽ ഫോണിൽ നിന്നും അശോക് ദാസിനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ
അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. പ്രതികൾ ഡിലീറ്റ് ആക്കിയ ദൃശ്യങ്ങൾ സൈബർ സെല്ലിന്റെ സഹായത്തോടെ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

മൂവാറ്റുപുഴ വാളകത്ത് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട അതിഥി തൊഴിലാളി അരുണാചൽ പ്രദേശ് സ്വദേശി അശോക് ദാസ് നേരിട്ടത് അതിക്രൂരപീഡനങ്ങളാണ്. ആക്രമണത്തിൽ ഇയാളുടെ ശ്വാസകോശം തകർന്നുപോകുകയും തലക്ക് ​ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. പെൺസുഹൃത്തിനെ കാണാൻ വേണ്ടിയാണ് ഇയാൾ ഇവിടെയെത്തുന്നത്. തുടർന്ന് അശോക് ദാസും പെൺകുട്ടികളും തമ്മിൽ തർക്കമുണ്ടായി. അശോക് വീട്ടിനുള്ളിൽ വച്ച് സ്വയം കൈകൾക്ക് മുറിവേൽപ്പിച്ചു. തുടർന്ന് പുറത്തിറങ്ങിയപ്പോൾ നാട്ടുകാർ കൂട്ടം കൂടി മർദ്ദിക്കുകയായിരുന്നു. മർദ്ദന ശേഷം സമീപത്തുണ്ടായിരുന്ന ഇരുമ്പ് തൂണിൽ കെട്ടിയിട്ടു. കെട്ടിയിട്ട ശേഷവും മർദ്ദനം തുടർന്നു. അതിക്രൂര മർദനമാണ് ഈ യുവാവ് നേരിട്ടത്. ശ്വാസകോശം തകർന്നു പോകുകയും തലയുടെ വലതുഭാഗത്ത് രക്തസ്രാവം ഉണ്ടാകുകയും ചെയ്തു. ഇതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.