Kerala

‘ഇന്നുവരെ ഏതെങ്കിലും കള്ളൻ സമ്മതിച്ചിട്ടുണ്ടോ കട്ടത് താനാണെന്ന്?’; എംവി ഗോവിന്ദനെയും കെഎൻ ബാലഗോപാലിനെയും പരിഹസിച്ച് വി മുരളീധരൻ

Spread the love

എംവി ഗോവിന്ദനെയും കെഎൻ ബാലഗോപാലിനെയും പരിഹസിച്ച് വി മുരളീധരൻ. കള്ളനെ പിടിച്ചു കഴിഞ്ഞാൽ ഇന്നുവരെ ഏതെങ്കിലും കള്ളൻ സമ്മതിച്ചിട്ടുണ്ടോ കട്ടത് താനാണെന്ന് എന്ന് എംവി ഗോവിന്ദനെ പരിഹസിച്ച് മുരളീധരൻ ചോദിച്ചു. കോടതിയിൽ പോകുമെന്ന് പറഞ്ഞതാണോ പ്ലാൻ ബിയെന്ന് കെഎൻ ബാലഗോപാലിനെയും അദ്ദേഹം പരിഹസിച്ചു.

സിപിഐഎമ്മിന്റെ കള്ള അക്കൗണ്ടല്ലെങ്കിൽ ഇഡി അക്കൗണ്ട് സ്വയം ഉണ്ടാക്കി തിരഞ്ഞെടുപ്പ് കമ്മീഷന് കൊടുക്കും എന്നാണോ ഗോവിന്ദൻ മാഷ് പറയുന്നത് എന്ന് മുരളീധരൻ ചോദിച്ചു. മാർക്സിസ്റ്റ് പാർട്ടിയെ അവമതിപ്പെടുത്താൻ ഇഡി നടത്തിയ നീക്കത്തിനെതിരെ അടുത്തതായി കോടതിയിൽ പോകട്ടെ. കരുവന്നൂരിൽ തട്ടിപ്പു നടത്തിയ കള്ളപ്പണം സൂക്ഷിക്കാൻ ഉണ്ടാക്കിയ രഹസ്യ അക്കൗണ്ടുകൾ ആണിത്. പേടിയില്ലാത്തവനെ പേടിപ്പിക്കേണ്ട എന്ന് എന്തിനു പറയുന്നു? ധൈര്യമായി നടന്നാൽ പോരേ? ഇഡിക്ക് അങ്ങനെ ബിജെപി ബാങ്ക്, സിപിഎം ബാങ്ക് എന്നൊന്നുമില്ല, തട്ടിപ്പ് നടത്തുന്നിടത്തൊക്കെ ഇഡി പോകും എന്നും അദ്ദേഹം ചോദിച്ചു.

കോടതിയിൽ പോകുമെന്ന് പറഞ്ഞതാണോ പ്ലാൻ ബി? അത് ആദ്യം തന്നെ പറഞ്ഞാൽ പോരായിരുന്നോ? വീണ്ടും കോടതിയിൽ പോകുമെന്നാണോ? വീണ്ടും തോൽക്കും എന്നാണോ? സുപ്രിംകോടതിക്ക് മുകളിൽ മറ്റൊരു കോടതിയില്ല എന്ന് ആരെങ്കിലും ബാലഗോപാലിന് പറഞ്ഞു കൊടുക്കണം. ബജറ്റ് പ്രസംഗത്തിൽ ബാലഗോപാൽ പറഞ്ഞത് ഞങ്ങൾ ആവശ്യപ്പെട്ടത് കിട്ടിയില്ലെങ്കിൽ കോടതിയിൽ പോകും. എന്നിട്ടും കിട്ടിയില്ല എങ്കിൽ പ്ലാൻ ബി ഉണ്ടെന്നാണ്. പ്ലാൻ ബി എന്നാൽ പ്ലാൻ ബാലഗോപാൽ. അല്ലാത്ത വേറൊരു ബി ഇല്ല. പണം കിട്ടാനുണ്ട്, കേന്ദ്രം ഞെരുക്കുന്നു എന്ന വാദം പൊളിഞ്ഞു. ഭരണഘടന വിഷയമാകുമ്പോൾ കേന്ദ്രസർക്കാർ ഞെരുക്കുന്നതല്ല എന്ന് തെളിഞ്ഞു.

കടമെടുപ്പ് പരിധി കേസിൽ സുപ്രിം കോടതിയുടെ ഇടക്കാല വിധി കേരളത്തെയും ഇന്ത്യയെയും സംബന്ധിച്ച് പ്രധാനപ്പെട്ടതെന്നായിരുന്നു ധനമന്ത്രി കെഎൻ ബാലഗോപാലിൻ്റെ പ്രതികരണം. യാചിക്കാനല്ല, അർഹമായ കാര്യങ്ങൾ നേടിയെടുക്കാനാണ് സുപ്രിംകോടതിയിൽ പോയത്. വിധി എല്ലാ സംസ്ഥാനങ്ങൾക്കും ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കേരളം കൊടുത്ത ഹർജി ഭരണഘടനപരമായ ഗൗരവം ഉള്ളതാണ്. സുപ്രിം കോടതി അതാണ് വ്യക്തമാക്കിയത്. കോടതിയിൽ പോയത് പ്ലാൻ ബി ആണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.