National

മേഘാലയ, മണിപ്പൂര്‍, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ പ്രാദേശിക പാര്‍ട്ടികളെ പിന്തുണയ്ക്കും; തീരുമാനമറിയിച്ച് ബിജെപി

Spread the love

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മേഘാലയ, മണിപ്പുര്‍, നാഗാലാന്‍ഡ് എന്നീ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രാദേശിക പാര്‍ട്ടികളെ പിന്തുണയ്ക്കാനാണ് തീരുമാനമെന്ന് ബിജെപി. എന്‍ഡിഎ മുന്നണിയില്‍ ഉള്‍പ്പെട്ട പ്രാദേശിക പാര്‍ട്ടികളെ പിന്തുണച്ച് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാതെ മാറിനില്‍ക്കാനാണ് ബിജെപിയുടെ തീരുമാനം. മേഘാലയയിലെ രണ്ട് സീറ്റുകളില്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (NPP) സ്ഥാനാര്‍ത്ഥികളേയും ഔട്ടര്‍ മണിപ്പൂരില്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ട് സ്ഥാനാര്‍ത്ഥിയേയും നാഗാലാന്‍ഡില്‍ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസ്സിവ് പാര്‍ട്ടിയേയും (NDPP) പിന്തുണയ്ക്കുമെന്നാണ് ബിജെപി അറിയിച്ചിരിക്കുന്നത്.

ബിജെപിയുടെ നോര്‍ത്ത് ഈസ്റ്റ് ഇന്‍ ചാര്‍ജ് സാംബിത് പത്രയാണ് ഈ വിവരങ്ങള്‍ എക്‌സിലൂടെ അറിയിച്ചിരിക്കുന്നത്. മേഘാലയയില്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് അമ്പാരീന്‍ ലിംഗ്‌ദോ ഷില്ലോങ്ങില്‍ മത്സരിക്കുമെന്ന് മുന്‍പ് പ്രഖ്യാപിച്ചിരുന്നു. മുന്‍ കേന്ദ്രമന്ത്രി അഗത സാങ്മ ടുറ സീറ്റില്‍ നിന്നാണ് ജനവിധി തേടുക.

ഔട്ടര്‍ മണിപ്പൂര്‍ മണ്ഡലത്തില്‍ കച്ചുയി ടിമോത്തി സിമികിനെയാണ് എന്‍പിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. മുന്‍ എംഎല്‍എയായ ആല്‍ഫ്രഡ് കാന്‍ഗത്തിനെതിരെയാണ് ഔട്ടര്‍ മണിപ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കി നിശ്ചയിച്ചിരിക്കുന്നത്. കലാപ കലുഷിതമായിരുന്ന കുകി ഏരിയകളായ ചുരാചന്ദ്പുര്‍, കാംഗ്‌പോക്പി തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പ്പെട്ട ഈ മണ്ഡലത്തിലെ മത്സരം കൂടുതല്‍ നിര്‍ണായകമാകും. ചുംബെന്‍ മുറിയാകും നാഗാലാന്‍ഡ് സീറ്റില്‍ നിന്ന് മത്സരിക്കുകയെന്ന് ഈ മാസം ആദ്യം എന്‍ഡിപിപി പ്രഖ്യാപിച്ചിരുന്നു.