National

ഗുണാ കേവിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്, സർവകാല റെക്കോഡ്’; സിനിമ പുറത്തിറങ്ങിയ ശേഷം തിരക്കേറി

Spread the love

മഞ്ഞുമ്മൽ ബോയ്സ് ചിത്രത്തിലെ പ്രധാന ലൊക്കേഷൻ ആയ കൊടൈക്കനാലിലെ ഗുണ കേവിൽ ഇപ്പോൾ വൻ തോതിലുള്ള തിരക്കാണ് അനുഭവപ്പെടുന്നത്. കമൽഹാസന്റെ ഗുണ സിനിമ റിലീസാകുന്നതിന് മുമ്പ് സാത്തന്റെ അടുക്കള എന്നറിയപ്പെട്ടിരുന്ന ഇടം പ്രകൃതിയൊരുക്കിയ നിഗൂഢ നിശബ്ദത ഭേദിച്ചത് ഗുണ. പിന്നാലെ ഗുഹയുടെ പേര് ഗുണ കേവ്സ് എന്നാക്കി തമിഴ്‌നാട് വനംവകുപ്പ് സഞ്ചാരികൾക്കായി തുറന്നുകൊടുത്തു.

കൊടൈക്കനാൽ സന്ദർശിക്കുന്നവരെല്ലാം കാണാൻ കൊതിക്കുന്ന ഒരു സ്ഥലമാണ് ഗുണ കേവ്. ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയിലൂടെ കൊടൈക്കനാലിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഗുണ കേവ് വീണ്ടും ചർച്ചയാകുകയാണ്. കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്ന് കൊടൈക്കനാലിലെ ഗുണ കേവ് കാണാനെത്തുന്ന ഒരു സംഘം യുവാക്കളുടെ കഥയാണ് മഞ്ഞുമ്മൽ ബൊയ്സ് പറയുന്നത്.

തമിഴ്നാട്ടിലും മഞ്ഞുമ്മൽ ബോയ്സ് മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രം ട്രെന്‍ഡ് ആയതിനെത്തുടര്‍ന്ന് ഗുണ കേവ് പരിസരത്തേക്ക് സഞ്ചാരികളുടെ കുത്തൊഴുക്കാണെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തമിഴ്നാട്ടുകാര്‍ക്ക് പുറമെ കേരളത്തില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നുമുള്ളവര്‍ ഇവിടെ എത്തുന്നുണ്ട്.

സിനിമയിൽ കാണുന്നത് പോലെ മനോഹരമാണ് സ്ഥലമെങ്കിലും അപകട മരണങ്ങളുടെ പേരിൽ പ്രസിദ്ധമാണ് ഗുണ കേവ് അഥവാ ഡെവിൾസ് കിച്ചൺ. കൊടൈക്കനാലിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ് ഗുണ കേവ്.

ഗുണ കേവിൽ അപകടത്തിൽപ്പെട്ടവരിൽ ഒരാൾ മാത്രമാണ് ജീവനോടെ പുറത്തുവന്നത്. എറണാകുളത്ത് നിന്ന് 2006ൽ ഇവിടെയെത്തിയ വിനോദയാത്ര സംഘത്തിലെ ഒരാളാണ് ജീവനോടെ രക്ഷപ്പെട്ട ഏക ഭാഗ്യവാൻ. ഗുണ കേവിൻ്റെ താഴ്ച ഇന്നും കൃത്യമായി നിർണയിക്കപ്പെട്ടിട്ടില്ല. സമീപത്തെ കൊക്കയിൽ ജീവനൊടുക്കാൻ നിരവധിയാളുകൾ ഇവിടേക്ക് എത്തിയതോടെ ഗുണ കേവിലേക്കുള്ള പ്രവേശനം വനംവകുപ്പ് നിയന്ത്രിച്ചിരുന്നു.