National

ഭാരത് ജോഡോ ന്യായ് യാത്ര സമാപിച്ചു; മുംബൈയിൽ ഇന്ന് ഇന്ത്യ മുന്നണിയുടെ ശക്തി പ്രകടന റാലി

Spread the love

മുംബൈയിൽ ഇന്ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ത്യ മുന്നണിയുടെ ശക്തി പ്രകടന റാലി. വൈകിട്ട് അഞ്ചുമണിയോടെ ശിവാജി പാർക്കിലാണ് വമ്പൻ റാലി നടക്കുക. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ യാത്രയുടെ സമാപനവുമായി ബന്ധപ്പെട്ടതാണ് റാലി. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, എസ് പി നേതാവ് അഖിലേഷ് യാദവ്, ആർജെഡി നേതാവ് തേജസ്വി യാദവ് അടക്കം നേതാക്കളെ പരിപാടിയിൽ പ്രതീക്ഷിക്കുന്നു . രാവിലെ 8 മണിയോടെ മഹാത്മാഗാന്ധിയുടെ ഭവനമായ മണിഭവനിൽ നിന്ന് ഓഗസ്റ്റ് ക്രാന്തി മൈതാനത്തേക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ന്യായ് സങ്കൽപ് പദയാത്ര നടത്തും . വിവിധ മേഖലകളിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയ വ്യക്തികളുമായി തേജ്പാൽ ഹാളിൽ വച്ച് രാഹുൽ ഗാന്ധി ചർച്ച നടത്തും. മഹാരാഷ്ട്രയിൽ മഹാവികാസ് അഖാഡി സഖ്യത്തിലെ സീറ്റ് ചർച്ചകൾ രണ്ടുദിവസത്തിനകം പൂർത്തിയാക്കി സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കാൻ ആണ് കോൺഗ്രസ് നീക്കം.

അംബേദ്കർ സ്തൃതി മണ്ഡലപമായ ചൈത്യ ഭൂമിയിൽ ഭരണഘടനയുടെ ആമുഖം വായിച്ചാണ് ഇന്നലെ നേതാക്കൾ യാത്ര അവസാനിപ്പിച്ചത്. 15 സംസ്ഥാനങ്ങളിലൂടെ ആയിരത്തി അറുന്നൂറിലേറെ കിലോമീറ്റർ താണ്ടിയാണ് ഭാരത് ജോഡോ ന്യായ് യാത്ര മുംബൈയിലെത്തിയത്.

പ്രിയങ്കാ ഗാന്ധി, അശോക് ഗെലോട്ട് , കെസി വേണുഗോപാൽ, രമേശ് ചെന്നിത്തല അടക്കം നേതാക്കളും രാഹുലിനൊപ്പം ഉണ്ടായിരുന്നു. അവസാന ലാപ്പിൽ വിവിധ ജനവിഭാഗങ്ങൾക്കുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായിരുന്നു ഹൈലൈറ്റ്. വനിതകൾക്കും ആദിവാസികൾക്കും കർഷകർക്കുമെല്ലാം കോൺഗ്രസ് വക അഞ്ച് വീതം ഗ്യാരണ്ടി. ഇലക്ടോറൽ ബോണ്ട് വിവാദം തന്നെയായിരുന്നു ഒടുവിലെ രണ്ട് ദിനം രാഹുലിന്റെ പ്രസംഗത്തിലെ പ്രധാനഭാഗം. തെരഞ്ഞെടുപ്പിൽ രാഹുൽ അമേഠിയിലും മത്സരിച്ചേക്കുമെന്ന പ്രചാരണത്തെ കോൺഗ്രസ് തള്ളുന്നില്ല.