Thursday, February 12, 2026
Latest:
Kerala

കൊല്ലത്തും ആലപ്പുഴയിലും വീട് വളഞ്ഞു, ചാക്കിലും ഷെഡ്ഡിലും ഒളിപ്പിച്ചത് 200ലേറെ കുപ്പികൾ, 112 ലിറ്റർ മദ്യം!

Spread the love

ആലപ്പുഴ: സംസ്ഥാനത്ത് എക്സൈസിന്‍റെ മിന്നൽ പരിശോധനയിൽ കുടുങ്ങി അനധികൃത മദ്യ വിൽപ്പന സംഘം. ആലപ്പുഴയിൽ കൊറ്റം കുളങ്ങരയിലും, കൃഷ്ണപുരത്തും, കൊല്ലം കരുനാഗപ്പള്ളി പുത്തൻതെരുവിലും അനധികൃത മദ്യവില്പനക്കാരെ എക്സൈസ് പിടികൂടി കേസ് എടുത്തു. രണ്ട് ജില്ലകളിൽ നിന്നുമായി 112 ലിറ്റർ മദ്യം എക്സൈസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴയിൽ കൊറ്റംകുളങ്ങര സ്വദേശി സുധീഷ് കുമാറിനെയാണ് 34 ലിറ്റർ മദ്യവുമായി എക്സൈസ് പിടികൂടിയത്.

സുധീഷ് കുമാറിന്‍റെ നിർമാണത്തിലിരിക്കുന്ന വീടിനോട് ചേർന്നുള്ള ഷെഡ്ഡിൽ ചാക്കുകളിലായാണ് മദ്യം സൂക്ഷിച്ചിരുന്നത്. ആലപ്പുഴ റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഇ കെ അനിലിന്റെ സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ഷെഫീഖ്, പ്രതീഷ് പി നായർ, ടി എ അനിൽകുമാർ, പ്രിവന്റിവ് ഓഫീസർ( ഗ്രേഡ് ) ബിയാസ് ബി എം, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ജയകുമാർ ജി, കെടി ആന്റണി, വനിത സിവിൽ എക്സൈസ് ഓഫീസർ അനിത എം എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

കൃഷ്ണപുരത്ത് മദ്യവില്പന നടത്തുകയായിരുന്ന കൃഷ്ണപുരം സ്വദേശി രഘുനാഥനെ 58 (26.5 ലിറ്റർ) കുപ്പി മദ്യവുമായാണ് എക്സൈസ് സംഘം പിടികൂടിയത്. കായംകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ ശ്യാം കുമാർ നേതൃത്വം നൽകിയ പാർട്ടിയിൽ അസി. എക്സൈസ് ഇൻസ്പെക്ടർ സുനിൽ കുമാർ സി, സിവിൽ എക്സൈസ് ഓഫീസർമാരായ ദീപു. ജി, സുരേഷ്. ഇ.ഡി, രാഹുൽ കൃഷ്ണൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീജ എസ്പി എന്നിവരും ഉണ്ടായിരുന്നു.

കൊല്ലത്ത് കരുനാഗപ്പള്ളി പുത്തൻതെരുവിൽ നിന്നാണ് അനധികൃത വില്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന 52 ലിറ്റർ മദ്യം പിടിച്ചെടുത്തത്. കരുനാഗപ്പള്ളി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എൻ ബാബുവിന്റെ നേതൃത്വത്തിൽ പ്രതി അഭിലാഷിനെ അറസ്റ്റ് ചെയ്തു. ഉത്സവത്തിനും അവധി ദിവസങ്ങളിലും കച്ചവടത്തിനായി സൂക്ഷിച്ച 104 കുപ്പി മദ്യമാണ് എക്സൈസ് കണ്ടെത്തിയത്. പരിശോധനയിൽ അസി: എക്സൈസ് ഇൻസ്പെക്ടർ പി എൽ വിജിലാൽ, പ്രിവൻ്റീവ് ഓഫിസർ എസ് ആർ ഷെറിൻരാജ്, സിവിൽ എക്സൈസ് ഓഫിസർമാരായ കെ. സാജൻ, ജിനു തങ്കച്ചൻ, ചാൾസ് എച്ച്, അൻസർ ബി, വനിത സിവിൽ എക്സൈസ് ഓഫിസർ പ്രിയങ്ക എൽ എന്നിവർ പങ്കെടുത്തു.