National

പാർലമെന്‍റ് സമ്മേളനം വിളിച്ച് താങ്ങുവില നിയമം നടപ്പാക്കണം, ‘ചലോ ദില്ലി’ മാർച്ചിലുറച്ച് കർഷക സംഘടനകൾ

Spread the love

ദില്ലി:പ്രധാനമന്ത്രി ഒരു ദിവത്തേക്ക് പാർലമെന്‍റ് സമ്മേളനം വിളിച്ച് താങ്ങുവില നിയമം നടപ്പാക്കണമെന്ന് കർഷകസംഘടനകൾ ആവശ്യപ്പെട്ടു. താങ്ങുവില സംബന്ധിച്ച് കേന്ദ്രനിർദ്ദേശം തള്ളിയതോടെ ചലോ ദില്ലി മാർച്ചിനായി തയ്യാറെടുക്കുകയാണ് കർഷകർ. .ഇതിനിടെ നോയിഡയിൽ സമരം ചെയ്യുന്ന കർഷകരും ദില്ലിക്ക് മാർച്ച് പ്രഖ്യാപിച്ചു

അഞ്ച് വിളകള്‍ക്ക് അഞ്ച് വര്‍ഷം മിനിമം താങ്ങുവില എന്നതായിരുന്നു കേന്ദ്ര വാഗ്ദാനം. പയര്‍, ഉഴുന്ന്, തുവര, ചോളം, പരുത്തി എന്നിവ മിനിമം താങ്ങുവില നല്‍കി വാങ്ങും. നാഫെഡ്, എന്‍സിസിഎഫ് തുടങ്ങിയ സഹകരണ സംഘങ്ങള്‍ വഴിയാകും വിളകള്‍ കര്‍ഷകരില്‍ നിന്ന് വാങ്ങുക. എന്നാൽ കേന്ദ്രം സമർപ്പിച്ച ഈ ശുപാർശ കരാർ കൃഷിയുടെ മറ്റൊരു രൂപമെന്നാണ് കർഷകസംഘടനകൾ പറയുന്നത്. യഥാർത്ഥആവശ്യങ്ങളിൽ നിന്ന് കർഷകരെ വഴിതെറ്റിക്കാനുള്ള നീക്കമെന്നും സംഘടനകളുടെ യോഗത്തിൽ അഭിപ്രായം ഉയർന്നു. 23 കാര്‍ഷിക വിളകള്‍ക്കും താങ്ങുവില ആവശ്യമാണ്. ധാന്യങ്ങള്‍ക്കും, പരുത്തിക്കും മാത്രമല്ല താങ്ങുവില ആവശ്യമെന്നും കര്‍ഷകനേതാക്കൾ വ്യക്തമാക്കുന്നു . ഒരു ദിവസത്തെ പാർലമെന്‍റ് സമ്മേളനം വിളിച്ച് അടിയന്തരമായി നിയമം നടപ്പാക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ് കർഷകർ.

കേന്ദ്രനിർദ്ദേശം സംയുക്ത കിസാൻ മോർച്ച ഔദ്യോഗികവിഭാഗവും തള്ളിയിരുന്നു. പഞ്ചാബിലെ കർഷകർക്ക് മാത്രമാണ് ഈ നിർദ്ദേശം ഗുണകരമെന്നാണ് കിസാൻ മോർച്ച വ്യക്തമാക്കുന്നത്. മാർച്ച് കണക്കിലെടുത്ത് ഹരിയാനയിലും സുരക്ഷ വീണ്ടും ശക്തമാക്കി. ഇതിനിടെ സർക്കാർ ഏറ്റെടുത്ത ഭൂമിക്ക് കൂടുതൽ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോയിഡിലെ കർഷകർ ദില്ലിക്ക് മാർച്ച് പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച്ചയാണ് മാർച്ച് നടത്തുക.