National

പുല്‍വാമ ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ക്ക് അഞ്ച് വയസ്; രാജ്യത്തിന്റെ സ്മരണയില്‍ 40 ധീരജവാന്മാര്‍

Spread the love

രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണം നടന്നിട്ട് ഇന്നേയ്ക്ക് അഞ്ചു വര്‍ഷം. പുല്‍വാമയില്‍ ഭാരതമണ്ണിന്റെ കാവലാളുകളായ നാല്‍പത് ധീരജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഇതിന് ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നല്‍കിയത്. ബാലാക്കോട്ടിലെ പാക് ഭീകരതാവളങ്ങള്‍ ആക്രമിച്ച് നിരവധി ഭീകരരെ വധിച്ചതിനു പുറമേ, നയതന്ത്രതലത്തില്‍ ഇന്ത്യ പാകിസ്താനുമേല്‍ മേല്‍ക്കൈ നേടുകയും ചെയ്തു.

2019 ഫെബ്രുവരി 14. ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് 2500 ഓളം വരുന്ന സിആര്‍പിഎഫ് ജവാന്മര്‍ 78 ബസ്സുകളുടെ വാഹനവ്യൂഹത്തില്‍ ദേശീയപാത 44ലൂടെ സഞ്ചരിക്കുകയായിരുന്നു. അവന്തിപോരക്കടുത്തുള്ള ലെത്തിപ്പോരയില്‍ വെച്ച് സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം, സൈനിക വാഹനവ്യൂഹത്തിലേക്ക് ആദില്‍ അഹമ്മദ് എന്ന ഭീകരന്‍ ഇടിച്ചു കയറ്റുകയായിരുന്നു. ഭാരതമണ്ണിന് കാവലാളായ 40 സൈനികരാണ് വീരമൃത്യു വരിച്ചത്. ഇവരില്‍ മലയാളിയായ വയനാട് സ്വദേശി വിവി വസന്തകുമാറും ഉണ്ടായിരുന്നു. ഭീകരാക്രമണത്തെ തുടര്‍ന്ന് രാജ്യമാകെ പ്രതിഷേധമിരമ്പി. ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

Read Also : ‘പാക് തെരഞ്ഞെടുപ്പിൽ എതിരാളികളെ ഞെട്ടിച്ച് ഇമ്രാൻ്റെ പാർട്ടി’; പിടിഐ മുന്നേറ്റം, അക്രമണങ്ങളിൽ 12 മരണം

12 ദിവസങ്ങള്‍ക്കിപ്പുറം, ഫെബ്രുവരി 26ന്, പാകിസ്ഥാനിലെ ബാലാക്കോട്ടിലെ ഭീകരക്യാമ്പില്‍ ഇന്ത്യ മിന്നലാക്രമണം നടത്തി നിരവധി ഭീകരരെ വധിച്ചു. അന്താരാഷ്ട്രതലത്തില്‍ ഇന്ത്യന്‍ നയതന്ത്രത്തിന്റെ വിജയം കൂടിയായി മാറി പിന്നീട് നടന്ന സംഭവങ്ങള്‍. പാക്കിസ്ഥാനുള്ള ‘മോസ്റ്റ് ഫേവേര്‍ഡ് നേഷന്‍’ പദവി ഇന്ത്യ പിന്‍വലിച്ചതിന് പുറമേ, ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക്ക് ഫോഴ്‌സിനോട് പാകിസ്താനെ കരിമ്പട്ടികയിലാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ചൈനയുടെ എതിര്‍പ്പ് മറികടന്ന്, ജയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി യുഎന്‍ രക്ഷാസമിതി പ്രഖ്യാപിക്കുകയും ചെയ്തു.