Kerala

ഗോഡ്സയെ പ്രകീർത്തിച്ച NIT അധ്യാപികയുടെ മൊഴി ഇന്ന് എടുക്കും

Spread the love

ഗോഡ്സെ പ്രകീർത്തനത്തിൽ ഇന്ന് കോഴിക്കോട് എൻഐടി അധ്യാപിക ഷൈജ ആണ്ടവൻ്റെ മൊഴി എടുത്തേക്കും. വീട്ടിലെത്തി മൊഴി രേഖപ്പെടുത്താൻ കുന്ദമംഗലം പൊലീസ്. എൻഐടി രൂപീകരിച്ച കമ്മിറ്റിയുടെ അന്വേഷണം തുടരുന്നുണ്ട്. റിപ്പോർട്ട്
ലഭിച്ചാൽ അധ്യാപികയ്ക്ക് എതിരെ നടപടിക്ക് സാധ്യതയുണ്ട്.

കലാപാഹ്വാനത്തിനാണ് അധ്യാപികയ്ക്കെതിരെ കുന്ദമംഗലം പൊലീസ് കേസെടുത്തത്. എസ്.എഫ്.ഐ ഏരിയ സെക്രട്ടറി നൽകിയ പരാതിയിൽ കുന്ദമംഗലം പൊലീസ് ഷൈജക്കെതിരെ കേസെടുത്തിരുന്നു. പ്രതിഷേധങ്ങളെത്തുടർന്ന് അധ്യാപിക അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. മഹാത്മാഗാന്ധി ഉയർത്തിപ്പിടിച്ച തത്വങ്ങൾക്കും മൂല്യങ്ങൾക്കും വിരുദ്ധമായ ഒരു അഭിപ്രായത്തേയും അംഗീകരിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യില്ലെന്ന് എൻഐടി വ്യക്തമാക്കിയിരുന്നു.

ഗാന്ധിജി കൊല്ലപ്പെട്ട ജനുവരി 30ന് അഭിഭാഷകനായ കൃഷ്ണ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് എൻ.ഐ.ടി പ്രൊഫസർ ഷൈജ ആണ്ടവൻ വിവാദത്തിനിടയാക്കിയ കമന്റിട്ടത്. ‘പ്രൗഡ് ഓഫ് ഗോഡ്‌സെ ഫോർ സേവിംഗ് ഇന്ത്യ’ (ഇന്ത്യയെ രക്ഷിച്ചതിന് ഗോഡ്‌സെയിൽ അഭിമാനം കൊള്ളുന്നു’) എന്നായിരുന്നു കമന്റ്.