Kerala

മനുവിന്റെ മൃതദേഹത്തില്‍ സ്വവര്‍ഗപങ്കാളി ജെബിന് അന്തിമോപചാരം അര്‍പ്പിക്കാമെന്ന് കോടതി; മനുവിന്റെ മൃതദേഹം വീട്ടുകാര്‍ ഏറ്റെടുത്തു

Spread the love

കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്ന് വീണുമരിച്ച മനുവിന്റെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ സ്വവര്‍ഗപങ്കാളി ജെബിന് ഹൈക്കോടതിയുടെ അനുമതി. മനുവിന്റെ മൃതദേഹം കുടുംബം ഏറ്റെടുത്തു. കളമശ്ശേരി മെഡിക്കല്‍ കോളജിലെത്തി മനുവിന്റെ മൃതദേഹം കാണാനും അന്തിമോപചാരം അര്‍പ്പിക്കാനുമാണ് ജെബിന് അനുമതി നല്‍കിയിരിക്കുന്നത്.

മൃതദേഹം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി മനുവിന്റെ ബന്ധുക്കളോട് തീരുമാനം അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ കുടുംബം മൃതദേഹം ഏറ്റെടുക്കുകയാണെന്ന് അറിയിക്കുകയായിരുന്നു. കണ്ണൂരുള്ള മനുവിന്റെ വീട്ടിലേക്കാണ് മൃതദേഹം കൊണ്ടുപോകുന്നത്. മൃതദേഹത്തെ അനുഗമിക്കണമെന്ന ആവശ്യവും മനുവിന്റെ പങ്കാളി കോടതിയ്ക്ക് മുന്നില്‍ വച്ചിരുന്നു. മൃതദേഹം അനുഗമിക്കുന്നത് സംബന്ധിച്ച് മനുവിന്റെ സഹോദരനുമായി സംസാരിക്കാനാണ് കോടതി ജെബിനോട് നിര്‍ദേശിച്ചിരിക്കുന്നത്.

മനുവിന്റെ വീട്ടിലെത്തി മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ കുടുംബം അനുവദിച്ചാല്‍ പൊലീസ് ആവശ്യമായ സംരക്ഷണം നല്‍കണമെന്നും കോടതി ജെബിനെ അറിയിച്ചു. മനുവും ജെബിനും ഒരുവര്‍ഷത്തോളമായി ഒരുമിച്ച് താമസിച്ചുവരികയാണ്. ഇതിനിടെയാണ് മനു മരണപ്പെടുന്നത്. ഇരുവരുടേയും വിവാഹം നടന്നത് നിയമപരമല്ലാത്തതിനാല്‍ മൃതദേഹം വിട്ടുനല്‍കാനാകില്ലെന്നായിരുന്നു ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നത്. ആശുപത്രിയിലെ പണമടയ്ക്കാന്‍ തയാറല്ലെന്ന് മനുവിന്റെ വീട്ടുകാരും അറിയിച്ചിരുന്നു. ഇതോടെ പങ്കാളിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ ഉപേക്ഷിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ജെബിന്‍ കോടതിയെ സമീപിക്കുകയായിരുന്നു.