National

ഗ്യാൻവാപി: ‘പല ഹർജികളും പബ്ലിസിറ്റിക്ക് വേണ്ടി, പരസ്യ പ്രസ്താവനകൾ പാടില്ല’; വിമർശനവുമായി അലഹബാദ് ഹൈക്കോടതി

Spread the love

ദില്ലി: വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിന്റെ കാര്യത്തിൽ കോടതികളിൽ തുടരെ തുടരെ ഹർജികൾ എത്തുന്നതിൽ അതൃപ്തിയുമായി അലഹബാദ് ഹൈക്കോടതി. പല ഹർജികളും പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന് വിമർശിച്ച ഹൈക്കോടതി ഹർജികൾ ഒന്നിച്ചാക്കണമെന്ന് നീരീക്ഷിച്ചു. പള്ളിയിലെ നിലവറകളിൽ സമഗ്ര സർവേ ആവശ്യപ്പെട്ടുള്ള ഹർജി ഈ മാസം15ന് ജില്ലാ കോടതി പരിഗണിക്കും. പള്ളിയിലെ നിലവറയിൽ പൂജ നടത്താനുള്ള ജില്ലാ കോടതി ഉത്തരവിനെതിരെ മസ്ജിജ് കമ്മറ്റി നൽകിയ അപ്പീൽ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് രോഹിത്ത് രഞ്ജൻ ആഗർവാൾ വിമർശനം ഉന്നയിച്ചത്.

പല ഹർജികളും ഗ്യാൻവാപ്പികേസിനെ സങ്കീർണ്ണമാക്കുകയാണ്. പഴയ ഹർജികൾ കൂടാതെ തുടരെ തുടരെ ഹർജികൾ എത്തുകയാണ്. എന്താണ് യഥാർത്ഥത്തിൽ പരിഗണന വിഷയമെന്ന് കോടതി ഹിന്ദു വിഭാഗം അഭിഭാഷകനോട് ചോദിച്ചു. പ്രശസ്തി കിട്ടാനായി പലരും ഹർജി നൽകുയാണോയെന്നും കോടതി ചോദിച്ചു. കൂടാതെ ജില്ലാ കോടതി ഉത്തരവുമായി ബന്ധപ്പെട്ട് ഇരു വിഭാഗത്തിൻ്റെയും പുരോഹിതന്മാർ ടി വി ചാനലുകളിൽ ഇരുന്ന് പ്രസ്താവനകൾ നടത്തുന്നത് ശ്രദ്ധയിൽ പെട്ടെന്നും കോടതി പറഞ്ഞു. ഇത് ശരിയല്ലെന്നും നിലവിൽ കോടതി പരിഗണനയിൽ ഇരിക്കുന്ന വിഷയത്തിൽ പ്രസ്താവനകൾ പാടില്ലെന്നും കോടതി വ്യക്തമാക്കി. പള്ളിക്കമ്മറ്റി നൽകിയ ഹർജിയിലെ ഭേദഗതി അംഗീകരിച്ച കോടതി വിശദവാദത്തിന് നാളത്തേക്ക് മാറ്റി. ഇതിനിടെ പള്ളിയിലെ നിലവറകളിൽ സമഗ്രമായ സർവേ നടത്താൻ പുരാവസ്തു വകുപ്പിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ജില്ലാ കോടതി ഫയലിൽ സ്വീകരിച്ചു.

അതേസമയം, കനത്ത സുരക്ഷയിൽ ഗ്യാൻവാപി മസ്ജിദിലെ അറയിൽ പൂജ തുടരുന്നുണ്ട്. പൂജക്ക് താൽക്കാലിക സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. മുപ്പത് വർഷത്തിന് ശേഷമാണ് ഇവിടെ പൂജ ചടങ്ങുകൾ നടന്നത്. മുൻപ് 1993ൽ റീസീവർ ഭരണത്തിന് പിന്നാലെയാണ് അന്നത്തെ മുലായം സിംഗ് സർക്കാർ പൂജകൾ വിലക്കിയത്. പൂജക്ക് അനുമതി നൽകിയതിനെതിരെ മസ്ജിദ് കമ്മിറ്റി ഹൈക്കോടതിയിൽ ഹർജി നൽകുന്നതിന് മുമ്പ് പൂജ പൂർത്തിയാക്കിയിരുന്നു. അപ്പീൽ അടിയന്തരമായി കേൾക്കണമെന്ന് ആവശ്യപ്പെട്ടാണ് അലഹബാദ് ഹൈക്കോടതിയിൽ മുസ്സീം വിഭാഗത്തിന്റെ ഹർജി എത്തിയത്. ജില്ലാ കോടതി വിധിക്കെതിരെ അടിയന്തര വാദത്തിന് സുപ്രിം കോടതിയെ മുസ്ലീം വിഭാഗം ആദ്യം സമീപിച്ചിരുന്നു. എന്നാൽ വിധിക്കെതിരെ ഹൈക്കോടതിയിൽ പോകാനാണ് രജിസ്ട്രി നിർദേശം നൽകിയത്. ഗ്യാൻവാപി വിഷയത്തിൽ യുപി ഭരണകൂടത്തിൻറെ ഇടപെടൽ വ്യക്തമാക്കുന്നതാണ് ജില്ലാ മജിസ്ട്രേറ്റ് പൂർജയ്ക്ക് തിടുക്കത്തിൽ സൗകര്യം ഒരുക്കിയ നടപടി.