Kerala

‘ആനയെ തിരിച്ചയക്കുന്നത് സാഹസികമായ ജോലി’; ജനവാസ മേഖലയിൽ വച്ച് മയക്കുവെടി വെക്കാൻ സാധിക്കില്ലെന്ന് മന്ത്രി എകെ ശശീന്ദ്രൻ

Spread the love

മാനന്തവാടിയിലിറങ്ങിയ കാട്ടാനയെ തിരിച്ചയക്കുന്നത് സാഹസികമായ ജോലിയെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന വാണിജ്യ- വ്യാപാര മേഖലയിലാണ് ആനയുള്ളത്. മയക്കുവെടി വയ്ക്കുകയാണ് പോംവഴി. എന്നാൽ, ജനവാസ മേഖലയിൽ വെച്ച് മയക്കുവെടി വെക്കാൻ സാധിക്കില്ല എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പ്രദേശത്ത് 144 പ്രഖ്യാപിച്ചിട്ടുണ്ട്. ജാഗ്രതയോടെയുള്ള പ്രവർത്തനം നടക്കുകയാണ്. ജനങ്ങൾ സഹകരിക്കണം. കളക്ടർ നടപടികൾ ഏകോപിപ്പിക്കും. പ്രദേശത്ത് ഇറങ്ങിയത് കർണാടകയിൽ നിന്നുള്ള ആന. അതിനാൽ കർണാടകയുടെ സഹായം കൂടി അഭ്യർത്ഥിക്കും. ജനങ്ങളുടെ സഹകരണം വേണം. ഇപ്പൊൾ നല്ല രീതിയിൽ സഹകരിക്കുന്നുണ്ട് എന്നും മന്ത്രി പ്രതികരിച്ചു.

തണ്ണീർ എന്നാണ് ആനയുടെ പേര്. കർണാടകയിലെ ഹാസനിൽ നിന്ന് പിടിച്ച ആനയാണ്. റേഡിയോ കോളർ ഇട്ടപ്പോൾ നൽകിയ പേരാണ് തണ്ണീർ.

വയനാട് എടവക പായോട് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന മാനന്തവാടി ന​ഗരത്തിലേക്ക് എത്തി. മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. റോഡിയോ കോളർ ഘടിപ്പിച്ച ആനയാണ് മാനന്തവാടിയിൽ എത്തിയത്. വാനപാലകരും പൊലീസും സ്ഥാലത്തെത്തിയിട്ടുണ്ട്. ആനയെ തിരികെ വനത്തിലേക്ക് മാറ്റാനുള്ള ശ്രമം നടക്കുകയാണ്.

വനത്തിലേക്ക് മാറ്റാൻ കഴിഞ്ഞില്ലെങ്കിൽ മയക്കുവെടി വെച്ച് പിടികൂടുക എന്ന ദൗത്യത്തിലേക്ക് വനം വകുപ്പിന് നീങ്ങേണ്ടി വരും. കർണാടകയിലെ വന മേഖലയിൽ നിന്നാണ് ആനയെത്തിയതെന്നാണ് വിവരം. വനത്തിലേക്ക് ആനയെ തുരത്താൻ മറ്റു മാർ​ഗങ്ങളുണ്ടോ എന്നാണ് ഇപ്പോൾ പരിശോധിക്കുന്നത്. മാനന്തവാടി ന്യൂമാൻസ് കോളേജ് പരിസരത്ത് ആന നിലയുറപ്പിച്ചിരിക്കുകയാണ്.

നാഗർഹോള ദേശീയ ഉദ്യാനത്തിൽ ഉള്ള ആനയാണെന്നാണ് വിവരം. തലപ്പുഴ ഭാഗത്ത് നിന്നാണ് ആന എടവക പഞ്ചായത്തിന്റെ ഭാഗങ്ങളിലേക്ക് എത്തിയന്നാണ് നിഗമനം. ജനങ്ങൾക്ക് ജാ​ഗ്രത നിർദേശം നൽകിയിട്ടുണ്ട്. ആനയെ മയക്കുവെടിവെച്ച് മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്നും ഇല്ലെങ്കിലും അപകടകരമായ സ്ഥിതിയിലേക്ക് നീങ്ങുമെന്ന് വന്യമൃഗ പ്രതിരോധ ആക്ഷൻ കമ്മിറ്റി ചെയർമാൻ ടിസി ജോസ് പറഞ്ഞു.