Kerala

ഡിജിപി ഓഫീസിലേക്ക് ഇന്ന് കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ മാർച്ച്

Spread the love

ഇന്ന് ഡിജിപി ഓഫീസിലേക്ക് കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ മാർച്ച്. നവ കേരള സദസിന് നേരെ യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർ നടത്തുന്ന പ്രതിഷേധത്തിനെതിരെയുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് മാർച്ച്.

പൊലീസും ഡിവൈഎഫ്ഐ പ്രവർത്തകരും ചേർന്ന് പ്രതിഷേധത്തെ അടിച്ചൊതുക്കുന്നു എന്നാണ് കെഎസ്‌യുവിന്റെ ആരോപണം. ഇന്നലെ ഇതേ മുദ്രാവാക്യമുയർത്തി യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ച് തെരുവ് യുദ്ധമായി മാറിയിരുന്നു. മണിക്കൂറുകളോളം തലസ്ഥാന നഗരത്ത് പൊലീസും പ്രവർത്തകരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിലെ തുടർച്ചയാവും ഇന്നത്തെ സമരം. അവരുടെ ഇന്നലെ നടന്ന സമരത്തിൽ പ്രതിപക്ഷ നേതാവിനെതിരെ ഉൾപ്പെടെ കേസെടുത്തത് കോൺഗ്രസ് രാഷ്ട്രീയ ആയുധമാക്കും. ഇതേ വിഷയമുന്നയിച്ച് കെ.പി.സി.സി ആഹ്വാനം ചെയ്ത ഡിജിപി ഓഫീസ് മാർച്ച് 23ന് നടക്കും.

യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിൽ പിങ്ക് പൊലീസ് വാഹനം അടിച്ചു തകർത്തതിനും പൊലീസിനെ ആക്രമിച്ചതിനും പൊലീസ് കേസെടുത്തിരുന്നു സമരവുമായി ബന്ധപ്പെട്ട് മ്യൂസിയം, കണ്ടോൺമെന്റ് സ്റ്റേഷനുകളായി രണ്ട് എഫ്ഐആർ ആണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 15 പേരെ പ്രതി ചേർത്ത് പിഡിപിപി ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ് എടുത്തത്.

യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിനെ പൊലീസ് നേരിട്ടത് സിപിഐഎം ഗുണ്ടകളെപ്പോലെയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ആരോപിച്ചു. സമരത്തിൽ പങ്കെടുത്ത ഒരു വനിതാ പ്രവർത്തകയുടെ വസ്ത്രം പുരുഷ എസ്.ഐ വലിച്ചുകീറി. ഒരു സ്ത്രീയെ കൈകാര്യം ചെയ്യാൻ പുരുഷ പൊലീസുകാർക്ക് ആരാണ് അധികാരം കൊടുത്തത്? യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ തലയ്ക്കടിച്ചു. പരിക്കേറ്റ വനിതാ പ്രവർത്തകരെ തടഞ്ഞുവെച്ചു. ഗവർണർക്കെതിരെ സമരം നടത്തുന്ന എസ്.എഫ്.ഐക്കാരെ സ്വന്തം മക്കളെപ്പോലെ താലോലിച്ച് കൊണ്ടുപോയ അതേ പൊലീസുകാരാണ് സെക്രട്ടറിയേറ്റിന് മുൻപിലും തിരുവനന്തപുരം ഡി.സി.സി ഓഫീസിന് മുൻപിലും ‘ഷോ’ കാണിച്ചതെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് വനിതാ പ്രവർത്തകരുടെ നേർക്ക് പോലീസ് അക്രമം അഴിച്ചുവിട്ടത്. കോൺഗ്രസ് പ്രവർത്തകർ തലസ്ഥാന നഗരിയിൽ തീർത്ത പ്രതിരോധം വെറു സാമ്പിൾ മാത്രമാണെന്നത് പോലീസുകാർ വിസ്മരിക്കരുത്. പ്രവർത്തകരെ തല്ലിച്ചതച്ച് സമരത്തെ അടിച്ചമർത്താമെന്നത് മൗഢ്യമാണ് എന്നും അദ്ദേഹം പ്രതികരിച്ചു.