Kerala

പിന്നോട്ടില്ല, ഗവർണർക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ എസ്എഫ്ഐ; ക്യാമ്പസുകളിൽ വിചാരണ സദസ്സ് സംഘടിപ്പിക്കും

Spread the love

കൊല്ലം: എസ്എഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ ക്യാമ്പസുകളിലും നാളെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിചാരണ സദസ്സ് സംഘടിപ്പിക്കും. സർവകലാശാലകളെ സംഘപരിവാരത്തിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള നീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ചാൻസലർ കൂടിയായ ഗവർണർക്കെതിരെ ജനാധിപത്യപരമായ സമരം തുടരുകയാണെന്ന് എസ്എഫ്ഐ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറഞ്ഞു.

നിലമേൽ വച്ച് എസ്എഫ് ഐ പ്രവർത്തകർ ഗവർണർക്കു നേരെ പ്രതിഷേധിച്ചിരുന്നു. എന്നാൽ എസ് എഫ് ഐ പ്രവർത്തകർ കാറിൽ ഇടിച്ചെന്ന വ്യാജ ആരോപണത്തിൽ വാഹനം നിർത്തി പ്രോട്ടോകോൾ ലംഘിച്ച് പ്രതിഷേധിച്ചവർക്ക് നേരെ ഗവർണർ പാഞ്ഞ് അടുക്കുകയായിരുന്നു. സമാധാനപരമായി പ്രതിഷേധിച്ചവർക്കെതിരെ ഐപിസി 124 ചുമത്തി 12 എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയുണ്ടായി. ജനാധിപത്യ പ്രതിഷേധത്തെ അക്രമ സമരമായി ചിത്രീകരിക്കാനാണ് ഗവർണർ ശ്രമിച്ചത്. വ്യാജ ആരോപണമുന്നയിച്ച് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കള്ള കേസ് ചുമത്തിയ ഗവർണർക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും എസ്എഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.

കൊല്ലം നിലമേലിലാണ് ഗവർണർക്കെതിരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം നടത്തിയത്. 50ൽ അധികം പ്രവർത്തകരാണ് ​ഗവർണറെ കരിങ്കൊടി കാണിച്ചത്. പ്രതിഷേധവുമായി എസ്എഫ്ഐ പ്രവർത്തകർ റോഡിലേക്ക് എത്തിയതോടെ ഗവർണർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു. പൊലീസിനെ ശകാരിച്ച ​ഗവർണർ വാഹനത്തിൽ കയറാൻ കൂട്ടാക്കാതെ റോഡിൽ തുടർന്നു. സമീപത്തെ കടയിൽ കയറിയ ഗവർണർ തുടർന്നും പൊലീസിന് നേരെ തിരിഞ്ഞു. അതേസമയം, എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു. 17 പ്രവർത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത എഫ്ഐആർ ഉൾപ്പെടെ നൽകിയതിന് ശേഷമാണ് ഗവർണർ പ്രതിഷേധം അവസാനിപ്പിച്ചത്.