National

പ്രാണപ്രതിഷ്ഠ നാളെ; പ്രധാനമന്ത്രി അയോധ്യയിലേക്ക്, കനത്ത സുരക്ഷ

Spread the love

നാളെ നടക്കുന്ന പ്രതിഷ്ഠ ചടങ്ങുകളിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലേക്ക്. കനത്ത സുരക്ഷയാണ് അയോധ്യയുടെ പരിസര പ്രദേശങ്ങളിൽ ഒരുക്കിയിട്ടുള്ളത്. പ്രധാനമന്ത്രി പ്രാണപ്രതിഷ്ഠാ ദിനത്തിൽ സരയൂ സ്‌നാനത്തിന് ശേഷം 2 കിലോമീറ്റർ നടന്ന് ക്ഷേത്രത്തിലെത്തും. തുടർന്നു ഹനുമാൻഗഡി ക്ഷേത്രത്തിൽ ദർശനം നടത്തും

പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി വിപുലമായ ഒരുക്കങ്ങളാണ് അയോധ്യയില്‍ നടത്തിയിട്ടുള്ളത്. അയോധ്യയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചയ്ക്ക് 12.05 മുതല്‍ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് പൊതുചടങ്ങിനെ അഭിസംബോധന ചെയ്യും.

അതേസമയം ദീപാവലി പോലെ ജനുവരി 22 ന് വീട്ടില്‍ മണ്‍വിളക്കുകള്‍ കത്തിച്ചും പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കിക്കൊണ്ടും രാമക്ഷേത്ര ഉദ്ഘാടനം ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെതിരുന്നു.

കേന്ദ്ര മന്ത്രിമാരോടാണ് മോദി ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ശേഷം അവരവരുടെ മണ്ഡലത്തിലെ ജനങ്ങളുടെ അയോധ്യയിലേക്കുള്ള ട്രെയിന്‍ യാത്ര സുഗമമാക്കണമെന്നും അദ്ദേഹം മന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മന്ത്രിമാരോട് ക്രമീകരണങ്ങള്‍ നേരിട്ട് പരിശോധിക്കാനും അവരുടെ മണ്ഡലത്തിലെ ആളുകളെ രാമക്ഷേത്രത്തിലേക്ക് കൊണ്ടുപോകാനും മോദി ആവശ്യപ്പെട്ടിട്ടുണ്ട്. സൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ ഇതെല്ലാം ലാളിത്യത്തോടെ ചെയ്യണമെന്നും പ്രധാനമന്ത്രി കേന്ദ്രമന്ത്രിമാരോട് നിര്‍ദേശിച്ചു.