Uncategorized

നവകേരളയാത്രയ്ക്കിടയിലെ ‘ രക്ഷാപ്രവര്‍ത്തനം’; എസ്‌ഐമാര്‍ക്ക് ഹാജരാകാന്‍ നോട്ടീസ് നല്‍കി എസ്‌ഐടി

Spread the love

 

നവകേരളയാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ മര്‍ദ്ദിച്ച കേസില്‍ എസ്‌ഐമാര്‍ക്ക് ഹാജരാകാന്‍ നോട്ടീസ് നല്‍കി എസ്‌ഐടി. എഡിജിപി എം ആര്‍ അജിത്കുമാറിന്റെ ഓഫീസിലെ എസ്‌ഐമാരായ ഗിരീഷ്, ശ്രീകാന്ത് എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. ആദ്യ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചതിലാണ് അന്വേഷണം. ഇതിലടക്കം ചില ആദ്യഘട്ട സൂചനകള്‍ എസ്‌ഐടിക്ക് ലഭിച്ചുവെന്നാണ് വിവരം. (‘Rescue operation’ during Nava Kerala Yatra)

 

 

അതേസമയം, ഗണ്‍മാന്‍മാരുടെ ജാമ്യാപേക്ഷയില്‍ ഇന്നലെയും തീരുമാനമായില്ല. കേസില്‍ നരഹത്യാ ശ്രമം ചുമത്തിയ എസ്‌ഐടി നടപടിയെ കോടതി ചോദ്യം ചെയ്തു. പൊലീസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ മര്‍ദന ദൃശ്യങ്ങളും ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ടുകളും ഹാജരാക്കാന്‍ ആവശ്യപ്പെട്ട കോടതി ഹര്‍ജി ശനിയാഴ്ച്ച വീണ്ടും പരിഗണിക്കും.നരഹത്യാശ്രമം ചുമത്തിയത് മുന്‍കൂര്‍ ജാമ്യം നിഷേധിക്കാന്‍ വേണ്ടി മാത്രമായിരുന്നോ എന്ന് കോടതി ചോദിച്ചു. മെയ് 30ന് മജിസ്‌ട്രേറ്റ് കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിന് മുമ്പായിരുന്നു ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് എസ്‌ഐടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ സമയത്ത്, മര്‍ദിക്കാന്‍ ഉപയോഗിച്ച ലാത്തിയുടെ ഫോറന്‍സിക് പരിശോധനാ ഫലവും മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടും എസ്‌ഐടിക്കോ കോടതിക്കോ ലഭ്യമായിരുന്നില്ല. ഈ റിപ്പോര്‍ട്ടുകള്‍ ലഭിച്ച ശേഷമേ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കാനാവൂ എന്ന് മുമ്പ് കോടതിയെ ധരിപ്പിച്ച എസ്‌ഐടി, റിപ്പോര്‍ട്ടുകള്‍ ലഭ്യമല്ലാതെ എങ്ങനെ നരഹത്യാശ്രമം ചുമത്തിയെന്നായിരുന്നു കോടതിയുടെ ചോദ്യം.

 

നരഹത്യശ്രമം ചുമത്തേണ്ട കുറ്റകൃത്യം നടന്നോ എന്നും പരിക്കുകള്‍ നിസാരമല്ലേയെന്നുമുള്ള ചോദ്യത്തിന് വാദിഭാഗം അഭിഭാഷകന്‍ പ്രതികരിച്ചത് വൈകാരികമായാണ്. പ്രചരിക്കുന്ന ദൃശ്യങ്ങളൊന്നും കോടതി കാണുന്നില്ലേയെന്നും വിഷമം തോന്നുന്നെന്നും അഭിഭാഷകന്‍. ഇതോടെയാണ് ദൃശ്യങ്ങളുടെ ആധികാരികതിയിലേക്ക് കോടതി കടന്നത്. വിവിധയിടങ്ങളില്‍ നിന്ന് ശേഖരിച്ച ദൃശ്യങ്ങളല്ലാതെ പൊലീസ് നേരിട്ട് പകര്‍ത്തിയ ദൃശ്യങ്ങളില്ലേ എന്ന് കോടതി ചോദിച്ചു. ലോക്കല്‍ പൊലീസ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നില്ലെന്ന് എസ്‌ഐടി മറുപടി നല്‍കിയെങ്കിലും മുന്‍ അന്വേഷണ സംഘം കോടതയില്‍ സമര്‍പ്പിച്ച റെഫര്‍ റിപ്പോര്‍ട്ട് ഉര്‍ത്തി പ്രതിഭാഗം എതിര്‍ത്തു. ഈ റിപ്പോര്‍ട്ടില്‍ പൊലീസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സിഡിയിലാക്കി ഔദ്യോഗിക കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. മുഴുവന്‍ വശങ്ങളും അന്വേഷിക്കാതെ എന്തെങ്കിലും പ്രത്യേക ഉദ്ദേശത്തോടെയാണോ എസ്‌ഐടി പ്രവര്‍ത്തിക്കുന്നതെന്ന് കോടതി തുറന്നടിച്ചു. പൊലീസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ദൃശ്യങ്ങളും ഫോറന്‍സിക് സയന്‍സ് ലാബിലെ പരിശോനാ ഫലങ്ങളും ഹാജരാക്കാന്‍ ആവശ്യപ്പെട്ട കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ശനിയാഴച്ചത്തേക്ക് മാറ്റുകയായിരുന്നു.