National

‘പഴയ ക്ഷേത്രത്തിലെ രാംലല്ല പുതിയ ക്ഷേത്രത്തിലേ ഗർഭ ഗൃഹത്തിലേക്ക് എത്തിച്ചു’; രാമക്ഷേത്ര പ്രതിഷ്‌ഠ പൂജകൾ പുരോഗമിക്കുന്നു

Spread the love

അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠ പൂജകൾ പുരോഗമിക്കുന്നു.പ്രാണ പ്രതിഷ്‌ഠ ചടങ്ങിൽ അല്പസമയത്തിനകം ആരതി നടക്കും. നാളെ 12 മണിക്കും 12.30 നും ശേഷമായിരിക്കും ചടങ്ങുകൾ നടക്കുക. പഴയ ക്ഷേത്രത്തിലെ രാംലല്ല പുതിയ ക്ഷേത്രത്തിലേ ഗർഭ ഗൃഹത്തിലേക്ക് എത്തിച്ചു എന്നതാണ് പുതിയ വിവരം. പുതിയ ക്ഷേത്രത്തിലെ രാമവിഗ്രഹത്തോടൊപ്പം എഴുന്നള്ളിപ്പ് വിഗ്രഹമായി ഇനിയുള്ള നാളുകളിൽ തുടരും.

അതേസമയം ക്ഷേത്രത്തിനുള്ളിലെ സുരക്ഷാ ക്രമീകരണങ്ങൾ കേന്ദ്ര സേന പൂർത്തിയായി. നഗരത്തിൽ ശക്തമായ സുരക്ഷാ നിയന്ത്രങ്ങളാണ് ഉള്ളത്. നഗരത്തിന്റെ എല്ലാ പ്രദേശങ്ങളിലും ആളുകളാണ്. കടുത്ത തണുപ്പ് അവഗണിച്ച് രാമനാമം മുഴക്കിയാണ് സ്ത്രീകളും കുട്ടികളും എത്തുന്നത്. നാളെ പ്രധാനമന്ത്രി റോഡ് മാർഗമാണ് അയോധ്യയിലേക്ക് എത്തുക. എന്നാൽ തിരക്കുകൾ മാനിച്ച് ഹെലിപാഡും ഒരുക്കിയിട്ടുണ്ട്.

അതേസമയം അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ശക്തമായ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ജനുവരി 22 തിങ്കളാഴ്ച നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ടോ അല്ലാതെയോയുള്ള വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. മാധ്യമങ്ങൾക്കും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും കർശന നിർദേശമാണ് നൽകിയിരിക്കുന്നത്. സമൂഹമാധ്യമങ്ങൾ സർക്കാർ നിരീക്ഷിക്കും.

തെറ്റായതോ കൃത്രിമമോ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിനെതിരെ മാധ്യമങ്ങൾക്കും സമൂഹമാധ്യമങ്ങൾക്കും കേന്ദ്ര സർക്കാർ ശനിയാഴ്ച കർശന നിർദേശം നൽകി. സാമുദായിക സൗഹാർദത്തിന് തടസ്സമാകുന്നതും മതസ്പർദ്ധയുളവാക്കുന്നതുമായ സന്ദേശങ്ങൾ പാടില്ല. പ്രകോപനമുണ്ടാക്കുന്ന വ്യാജ സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം വ്യക്തമാക്കി.