Kerala

‘എക്‌സാലോജിക്കിന് പണം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്തു’; മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം

Spread the love

മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയ്‌ക്കെതിരായ അന്വേഷണം ചര്‍ച്ചയാക്കന്‍ പ്രതിപക്ഷം. നിയമസഭയില്‍ വിഷയം ഉന്നയിക്കാനാണ് തീരുമാനം. വീണയുടെ കമ്പനിയായ എക്‌സാലോജിക്കിന് പണം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്‌തെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മുഖ്യമന്ത്രി വിഷയത്തില്‍ മറുപടി പറയണമെന്ന് ആവശ്യപ്പെടും.

ഇതിനിടെ കമ്പനി നിയമം ലംഘിച്ചതിന് മുഖ്യമന്ത്രി മകള്‍ വീണയ്ക്കു എക്‌സാലോജിക്ക് സൊലൂഷന്‍സ് ലിമിറ്റഡിനും കര്‍ണാടകയിലെ രജിസ്റ്റര്‍ ഓഫ് കമ്പനീസ് പിഴ ചുമത്തിയതിന്റെ രേഖകള്‍ പുറത്തുവന്നിരുന്നു. രജിസ്റ്റര്‍ ഓഫ് കമ്പനീസിനെ അറിയിക്കാതെ കമ്പനിയുടെ ആസ്ഥാനം മാറ്റിയെന്ന് കാണിച്ചാണ് രണ്ടു ലക്ഷം പിഴയിട്ടിരുന്നത്. 2021 ഫെബ്രുവരിയിലാണ് ആര്‍ഒസി പിഴ ചുമത്തിയത്.

കൂടാതെ എക്സാലോജിക് -സി.എം.ആര്‍.എല്‍. ഇടപാടില്‍ അടിമുടി ദുരൂഹതയെന്ന് ആര്‍ഒസി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടപാട് വിവരം സി.എം.ആര്‍.എല്‍. മറച്ചുവെച്ചുവെന്നും വിശദമായ അന്വേഷണം വേണമെന്നും ആര്‍ഒസിയുടെ പ്രാഥമിക റിപ്പര്‍ട്ടിലുണ്ട്. ഈ ആര്‍.ഒ.സി. റിപ്പോര്‍ട്ടാണ് വിഷയത്തില്‍ കോര്‍പറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിന്റെ വിശദമായ അന്വേഷണത്തിലേക്ക് വഴിതെളിച്ചത്.