Kerala

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് കേരളം; അടിയന്തിരമായി 800 കോടി രൂപ കടമെടുക്കും

Spread the love

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് കേരളം. അടിയന്തിരമായി 800 കോടി രൂപ കടമെടുക്കും. പ്രത്യേക ലേലം അടുത്ത ചൊവാഴ്ച്ച നടക്കും. സംസ്ഥാനത്തെ പൊലീസ് വാഹനങ്ങൾ കട്ടപ്പുറത്ത്. കുടിശിക തീർക്കാതെ ഇന്ധനം നൽകില്ലെന്ന് പമ്പ് ഉടമകൾ.

ഡീസൽ അടിച്ച വകയിൽ പമ്പുകൾക്ക് നൽകാനുള്ളത് ഒരു കൊല്ലത്തെ കുടിശികയാണ്. ഇന്ധനം ലഭിക്കാതെ വന്നതോടെ പല ഇടങ്ങളിലും രാത്രികാല പെട്രോളിംഗ് പൊലീസ് നിർത്തിവച്ചു. നവകേരള സദസിനായി ഓടിയ വകയിൽ നൽകാനുള്ളത് ലക്ഷങ്ങൾ. കേസ് അന്വേഷണങ്ങളെ പ്രതികൂലമായി ബാധിക്കുന്നെന്ന് പരാതി.

എന്നാൽ സംസ്ഥാനത്തെ വികസന പദ്ധതിക്കായുള്ള ഫണ്ടിന്റെ ദൗർലഭ്യം കണക്കിലെടുത്ത് വരാനിരിക്കുന്ന ബജറ്റിൽ മൊത്തം പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കാൻ നിർദ്ദേശമുണ്ട്. നികുതി വരുമാനവും കടമെടുപ്പും ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ചാണ് വിവിധ പദ്ധതികളുടെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്.

2023-24 ബജറ്റിലെ മൊത്ത വിഹിതത്തിൽ, 30,370 കോടി രൂപ സംസ്ഥാന പദ്ധതിക്ക് കീഴിലും 8,259.19 കോടി രൂപ സിഎസ്എസും എൻസിഡിസിയും ചേർന്നും വകയിരുത്തിയിരുന്നു. എന്നാൽ, സംസ്ഥാന പദ്ധതി പ്രകാരം 30,370 കോടി രൂപയിൽ 23,000 കോടി രൂപ മാത്രമാണ് സർക്കാരിന് സമാഹരിക്കാൻ കഴിഞ്ഞത്. കേന്ദ്രസഹായം കുറഞ്ഞതും തിരിച്ചയിയായി.