Kerala

‘രാഷ്ട്രീയമായി വിയോജിപ്പാകാം, സജി ചെറിയാൻ മതമേലധ്യക്ഷന്മാരെ അപഹസിക്കാൻ പാടില്ലായിരുന്നു’; പി.കെ കുഞ്ഞാലിക്കുട്ടി

Spread the love

സജി ചെറിയാൻ മതമേലധ്യക്ഷന്മാരെ അപഹസിക്കാൻ പാടില്ലായിരുന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി.
രാഷ്ട്രീയമായി വിയോജിപ്പാകാം,എന്നാൽ വേദനിപ്പിക്കുന്ന തരത്തില്‍ അഭിപ്രായം പറഞ്ഞത് നല്ലതല്ല. കേന്ദ്ര സര്‍ക്കാരിന്റെ പരിപാടിയോട് വിയോജിപ്പുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. ഇലക്ഷന്‍ സ്റ്റണ്ടാണ് നടക്കുന്നത്. ആരാധനയും വിശ്വാസപരവുമായ കാര്യങ്ങളെയും എല്ലാവരും ബഹുമാനിക്കുന്നു. അതിനെ ഇലക്ഷന്‍ സ്റ്റണ്ട് ആക്കി മാറ്റുന്നതിനെയാണ് മതേതര കക്ഷികള്‍ എതിര്‍ക്കുന്നത്.
അയോധ്യ വിഷയം സിപഐ എം രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്ന അഭിപ്രായം ഈ ഘട്ടത്തില്‍ നടത്തുന്നില്ല. ഓരോ രാഷ്ട്രീയപാര്‍ട്ടികളുടെയും പ്രതികരണത്തിന് ഓരോ രീതികള്‍ ഉണ്ടാവും. എന്നാല്‍ ബിജെപിയുടെ രാഷ്ട്രീയ മുതലെടുപ്പിനോട് ആരും യോജിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

അതേസമയം കോണ്‍ഗ്രസ് തര്‍ക്കം കോണ്‍ഗ്രസ് തന്നെ ചര്‍ച്ച നടത്തി പരിഹരിക്കും. യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കില്ല. ഇത്തരം അഭിപ്രായ വ്യത്യാസം അപകടത്തിലേക്ക് പോവില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇതിനിടെ മണിപ്പൂര്‍ സംബന്ധിച്ച കാര്യത്തിലെ രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കിയ സജി ചെറിയാന്‍, വീഞ്ഞ്, കേക്ക് തുടങ്ങിയ പ്രസംഗത്തിലെ പ്രയോഗങ്ങള്‍ പിൻവലിക്കുന്നുവെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. വര്‍ത്തമാന കാല ഇന്ത്യയില്‍ ന്യൂനപക്ഷങ്ങൾക്കെതിരെ തീവ്രമായ ആക്രമണങ്ങളും പ്രചാരണങ്ങളും അഴിച്ചുവിട്ട് ഹിന്ദുത്വ വർഗീയാധിപത്യത്തെ വളർത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സജി ചെറിയാന്‍ പറഞ്ഞു.

മുസ്ലിം സമുദായങ്ങള്‍ക്കെതിരെയും ആക്രമണം തുടര്‍ക്കഥയാണെന്നും സജി ചെറിയാന്‍ പറഞ്ഞു. ഇതിനെതിരെ ഒന്നിച്ച് പ്രതികരിക്കണമെന്നാണ് പറഞ്ഞതെന്ന് സജി ചെറിയാൻ വിശദീകരിച്ചു. രാജ്യത്ത് ഉടനീളം മതേതരത്വത്തെയും ഭരണഘടനാ മൂല്യങ്ങളെയും നോക്കുകുത്തിയാക്കി ഹിന്ദുത്വവല്‍ക്കരണവും ന്യൂനപക്ഷവേട്ടയും വര്‍ഗീയതയും കേന്ദ്രസര്‍ക്കാരിന്റെയും സംഘപരിവാറിന്റെയും ഭരണത്തില്‍ നടക്കുമ്പോള്‍ അതിനെ ചെറുത്തുനില്‍ക്കാന്‍ അവര്‍ക്കെതിരെ നില്‍ക്കുകുകയാണ് ജനാധിപത്യ മതേതര ബോധ്യമുള്ളവര്‍ ചെയ്യേണ്ടതെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.