Kerala

സജി ചെറിയാന്റെ ക്രൈസ്തവ അവഹേളനത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം: കെ.സുരേന്ദ്രൻ

Spread the love

മന്ത്രി സജി ചെറിയാന്റെ ക്രൈസ്തവ അവഹേളനത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വീഞ്ഞും കേക്കും പരാമർശം മാത്രമാണ് സജി ചെറിയാൻ പിൻവലിച്ചത്. തന്റെ നിലാപാടിൽ മാറ്റമില്ലെന്നാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞത്. ക്രൈസ്തവ നേതൃത്വത്തിനോടും വിശ്വാസികളോടും സിഎമ്മിനുള്ള പുച്ഛമാണ് മന്ത്രിയുടെ വാക്കുകളിലൂടെ പുറത്തെത്തിയത്

സഭാ നേതൃത്വം പ്രധാനമന്ത്രിയോട് എന്ത് പറയണമെന്ന് തീരുമാനിക്കേണ്ടത് മന്ത്രിയല്ലെന്ന് സജി ചെറിയാൻ മനസിലാക്കണം.നേരത്തെ ഭരണഘടനയെ അവഹേളിച്ചതിന് രാജിവെക്കേണ്ടി വന്ന വ്യക്തിയാണ് സജി ചെറിയാൻ. ഇത്തരം വിദ്വേഷ പ്രചരണങ്ങൾ പതിവാക്കിയ മന്ത്രിയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്.

ക്രൈസ്തവർ തങ്ങൾക്ക് അനുകൂലമായ രാഷ്ട്രീയ നിലപാട് മാത്രമേ സ്വീകരിക്കാവൂ എന്നാണ് മുഖ്യമന്ത്രിയുടേയും സിപിഐഎമ്മിന്റെയും നിലപാട്. പാലാ ബിഷപ്പിനെതിരെയും തലശ്ശേരി ആർച്ച് ബിഷപ്പിനെതിരെയും നേരത്തെയും സിപിഐഎം നേതാക്കൾ ഇത്തരം അവഹേളനം നടത്തിയിരുന്നു.

പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തവർക്കെതിരെ പോലും ഇങ്ങനെ വിഷം തുപ്പണമെങ്കിൽ സിപിഐഎമ്മിന്റെ ക്രൈസ്തവ വിരുദ്ധതയുടെ ആഴം ഊഹിക്കാവുന്നതേയുള്ളൂ. എന്നാൽ ഇത്രയും വലിയ അധിക്ഷേപം നടന്നിട്ടും മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് മിണ്ടാതിരിക്കുന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി.