Kerala

കോഴിക്കോട് ലഭിച്ചത് 45,897 നിവേദനങ്ങൾ, തീർപ്പായത് 733 എണ്ണം; നവകേരള സദസിലെ പരാതി പരിഹാരത്തിന് ഒച്ചിഴയും വേ​ഗം

Spread the love

കോഴിക്കോട്: നവകേരള സദസ് വൻ വിജയമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും അവകാശപ്പെടുമ്പോൾ പരാതി പരിഹാരത്തിന് ഒച്ചിഴയും വേഗം. കോഴിക്കോട് ലഭിച്ച പരാതികളില്‍ രണ്ട് ശതമാനത്തിന് പോലും ഇതുവരെ തീര്‍പ്പായിട്ടില്ല. നാല്‍പ്പത്തി ആറായിരത്തോളം നിവേദനങ്ങളില്‍ 733 എണ്ണം മാത്രമാണ് പരിഹരിക്കാനായത്.

പെട്ടെന്ന് തീര്‍ക്കാവുന്ന പരാതികളില്‍ രണ്ടാഴ്ചകം പരിഹാരമാകും. കൂടുതല്‍ നടപടിക്രമങ്ങള്‍ വേണ്ടവയില്‍ നാലാഴ്ച. സംസ്ഥാന തലത്തില്‍ തീര്‍പ്പാക്കേണ്ടവയാണെങ്കില്‍ പരമാവധി 45 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കും- ഇതായിരുന്നു നവകേരള സദസ്സില്‍ പരാതിയുമായി എത്തിയവര്‍ക്കുള്ള ഉറപ്പ്. എന്നാല്‍ ജനങ്ങള്‍ കൈമാറിയ പൊളളുന്ന ജീവല്‍പ്രശ്നങ്ങളടങ്ങിയ പരാതികളുടെ സ്ഥിതി എന്താണ്?

കഴി‌ഞ്ഞ മാസം 24, 25, 26 തിയതികളില്‍ കോഴിക്കോട് ജില്ലയില്‍ നടത്തിയ നവകേരള സദസില്‍ ആകെ ലഭിച്ചത് 45897 നിവേദനങ്ങള്‍. ഇത്രയും ദിവസം പിന്നിട്ടപ്പോള്‍ പരിഹരിച്ചു എന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നത് ഇന്നലത്തെ കണക്ക് പ്രകാരം വെറും 733 പരാതികള്‍ മാത്രം. പരാതികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അയച്ചു എന്ന മറുപടികളും പരിഹരിക്കപ്പെട്ടെന്ന കണക്കില്‍പ്പെടുന്നുണ്ട്.

ആകെ ലഭിച്ചവയില്‍ 15649 പരാതികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ തീരുമാനമെടുക്കണ്ടവയാണ്. ജില്ലയിലെ ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളിലും അധികാരത്തില്‍ ഭരണ മുന്നണിയാണെങ്കിലും പരിഹാരമായത് വെറും 36 എണ്ണം മാത്രം. കോഴിക്കോട് ആകെ ലഭിച്ച പരാതികളില്‍ 1637 എണ്ണം സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുക്കേണ്ടവയാണ്. ഇവയൊന്നും പരിഹരിക്കപ്പെട്ടിട്ടില്ല. 34 പരാതികള്‍ വ്യക്തതയില്ലാത്തതോ അപൂര്‍ണമോ ആണ്.

പരാതികളുടെ ബാഹുല്യം കാരണമാണ് പരിഹാര നടപടികള്‍ നീണ്ടുപോകുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ജില്ലാ അദാലത്തുകളില്‍ സാധാരണഗതിയില്‍ പരമാവധി 3000ത്തോളം പരാതികള്‍ മാത്രമേ ലഭിക്കാറുള്ളു. എന്നാല്‍ നവകേരള സദസില്‍ ലഭിച്ചത് ഇതിന്റെ 15 ഇരട്ടി വരും. ജനുവരി അവസാനത്തോടെ തീര്‍പ്പാക്കാനാകുമെന്നാണ് കരുതുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. നവകേരള സദസ്സ് ഗംഭീര വിജയമാണെന്ന് അവകാശപ്പെടുമ്പോഴാണ് പരാതി പരിഹാരത്തില്‍ ഈ ഒച്ചിഴയും വേഗം.