Kerala

യഹോവയുടെ സാക്ഷികളുടെ സഭയിൽ നിന്ന് പുറത്തുപോയ ശേഷം ആക്രമണം നടത്തുന്നത് ഇതാദ്യമല്ല; സമാന സംഭവങ്ങൾ മുൻപും

Spread the love

നാടിനെ നടുക്കിയ സംഭവമാണ് ഇന്ന് രാവിലെ കൊച്ചി കളമശേരിയിൽ ഉണ്ടായ ബോംബ് സ്ഫോടനം. യഹോവയുടെ സാക്ഷികളുടെ സഭയിൽ നിന്ന് പുറത്തുപോയവർ സഭാം​ഗങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നത് ഇതാദ്യമായല്ല. പല രാജ്യങ്ങളിലും ഇത്തരത്തിൽ സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ മാർച്ചിൽ ജർമനിയിൽ യഹോവയുടെ സാക്ഷികളുടെ പ്രാർത്ഥനാ ​ഹാളിലുണ്ടായ വെടിവയ്പ്പിൽ ആറുപേർ കൊല്ലപ്പെട്ടിരുന്നു. ഹാംബർഗ് നഗരത്തിലെ യഹോവയുടെ സാക്ഷികളുടെ ആരാധനാ ഹാളിലാണ് വെടിവയ്പ്പുണ്ടായത്. യഹോവായ സാക്ഷികളുടെ സഭയിൽ നിന്ന് പുറത്തുപോയ 35കാരനായ ജർമൻ പൗരനാണ് ആക്രമണം നടത്തിയത്. ഓട്ടോമാറ്റിക് പിസ്റ്റളുപയോ​ഗിച്ചായിരുന്നു വെടിവയ്പ്. ആക്രമണത്തിൽ ഏഴുമാസം ​ഗർഭിണിയായ യുവതിയും കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന് ശേഷം പ്രതി പൊലീസിൽ കീഴടങ്ങുകയായിരുന്നു.

2022ലാണ് യുഎസിലെ തോൺടണിലും യഹോവായ സാക്ഷികളുടെ രാജ്യഹാളിൽ വച്ച് ആക്രമണം നടന്നത്. മുൻ യഹോവായ സഭാംഗമായ എനോച്ച് അപോഡാക്ക രാജ്യഹാളിൽ വച്ച് തന്റെ ഭാര്യയെ വെടിവച്ച് കൊല്ലുകയും സ്വയം വെടിയുതിർക്കുകയുമായിരുന്നു. കൊലപാതകത്തിന് മുൻപ് പ്രതി പ്രാർത്ഥനാ ഹാളിന്റെ അകത്തേക്ക് ജനൽ വഴി ചെറിയ സ്ഫോടകവസ്തുക്കളും എറിഞ്ഞിരുന്നു. സംഭവം നടക്കുന്നതിന് തലേദിവസം തനിക്ക് യഹോവായ സാക്ഷികളുടെ സഭയിലേക്ക് മടങ്ങിവരാൻ ആ​ഗ്രഹമുണ്ടെന്നും സഭാവക്താക്കളോട് ഇതേക്കുറിച്ച് സംസാരിക്കുമെന്നും പ്രതി പറഞ്ഞതായാണ് പൊലീസ് നൽകിയ വിവരം.

Read Also: കളമശേരി സ്ഫോടനം; പ്രതി മാർട്ടിൻ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു

2018ൽ പലതവണ വാഷിംഗ്ടണിൽ യഹോവയുടെ സാക്ഷികളുടെ ആരാധനാലയത്തിന് നേരെ ആക്രമണമുണ്ടായി. 50 കാരനായ മൈക്കി ഡയമണ്ട് സ്റ്റാറെറ്റ് വാഷിംഗ്ടണിലെ യെൽമിലെ യഹോവയുടെ സാക്ഷികളുടെ രാജ്യഹാളിൽ വെടിവയ്പ്പ് നടത്തുകയായിരുന്നു. 2018ൽ മാത്രം വാഷിങ്ടണിൽ സമാനമായ അഞ്ച് ആക്രമണങ്ങളുണ്ടായത്. ഒളിമ്പിയയുടെ തെക്ക് തുംവാട്ടറിലെ ഒരാജ്യഹാളിനും ഒളിമ്പിയയിലെ കെയ്ൻ റോഡ് കിംഗ്ഡം ഹാളിനും ലേസിയിലെ യഹോവ സാക്ഷികളുടെ രാജ്യഹാളിനും നേരെയായിരുന്നു ആക്രമണങ്ങൾ.