Kerala

വണ്ടിപ്പെരിയാർ പോക്സോ കേസ്; പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ആറു വയസുകാരിയുടെ കുടുംബം

Spread the love

വണ്ടിപ്പെരിയാർ പോക്സോ കേസിൽ പൊലീസിനെ പിന്തുണച്ച് ആറു വയസുകാരിയുടെ കുടുംബം. കേസിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് കുടുംബം പറഞ്ഞു. കുട്ടി മരിച്ച അന്നു തന്നെ പൊലീസ് വീട്ടിൽ എത്തിയിരുന്നു എന്ന് രക്ഷിതാക്കൾ.

തെളിവെടുപ്പിനിടെ പ്രതി അർജുൻ എല്ലാ കുറ്റവും സമ്മതിച്ചിരുന്നെന്ന് കുട്ടിയുടെ അമ്മ. കോടതി പ്രതിഭാ​ഗത്തിന് ഒപ്പമാണെന്നും തെളിവുകൾ കാണാതെ പോയെന്നും കുട്ടിയുടെ പിതാവ് ആരോപിച്ചു. അതേസമയം പ്രതി അർജുൻ കുറ്റക്കാരനല്ലെന്ന് വിധിച്ച കോടതി അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷവിമർശനനമാണ് ഉന്നയിച്ചത്.

ബലാത്സംഗം, കൊലപാതകം ഉൾപ്പെടെ പ്രതിക്കെതിരെ ചുമത്തിയ ഒരു വകുപ്പുകളും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയാത്തതാണ് പ്രതി കുറ്റക്കാരനല്ലെന്ന് വിധി പറയാൻ കാരണമായത്. രക്തസാമ്പിൾ ഉൾപ്പെടെ ശേഖരിച്ചിരുന്നില്ലെന്നും വിരലടയാളത്തിന്റെ സാമ്പിളുകൾ പരിശോധിച്ചില്ലെന്നും ശരീര സ്രവങ്ങൾ പരിശോധിച്ചില്ലെന്നും ഉൾപ്പെടെയുള്ള വീഴ്ചകൾ കോടതി അക്കമിട്ട് നിരത്തിയിട്ടുണ്ട്.

കുറ്റകൃത്യത്തിന് തൊട്ടുപിന്നാലെ പ്രധാനപ്പെട്ട ചില പ്രാഥമിക തെളിവുകൾ ശേഖരിക്കാൻ പൊലീസിന് കഴിയാത്തത് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വിമർശനം. 2021 ജൂൺ 30ന് വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയെന്നായിരുന്നു കേസ്. കേസിൽ കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ പൊലീസ് ഒരുങ്ങുകയാണ്.