Kerala

‘സ്വജനപക്ഷപാതം പ്രോത്സാഹിപ്പിക്കുന്ന സർക്കാർ ധാർ‌ഷ്ട്യത്തിനേറ്റ തിരിച്ചടി’; വി സി പുനർനിയമനം അസാധുവാക്കിയ വിധി സ്വാഗതം ചെയ്ത് ഹർജിക്കാർ

Spread the love

കണ്ണൂർ സർവകലാശാല വി സി പുനർനിയമനം സുപ്രിംകോടതി അസാധുവാക്കിയ വിധിയെ സ്വാഗതം ചെയ്ത് ഹർജിക്കാർ. ഉന്നതവിദ്യാഭ്യാസ രംഗത്ത് ആത്മാർത്ഥമായി ജോലി ചെയ്ത് വരുന്ന എല്ലാവർക്കും തങ്ങൾ സുപ്രിംകോടതിയുടെ ഈ വിധി സമർപ്പിക്കുന്നതായി ഹർജിക്കാരിലൊരാളായ ഡോ ഷിനോ പി ജോസ് ട്വന്റിഫോറിനോട് പറഞ്ഞു. ഡോ ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചട്ടവിരുദ്ധമാണെന്ന് വ്യക്തമായിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും ഇടപെടൽ ഇതിലുണ്ടായെന്ന് ഭരണഘടനാ സ്ഥാനത്തിരിക്കുന്ന ഗവർണർ പോലും പറഞ്ഞിരുന്നു. സർവകലാശാല ഭേദഗതി ബിൽ പോലും ഗവർണർ ഒപ്പിടാൻ സമ്മർദം സൃഷ്ടിച്ചത് ഈ വി സിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്താൽ മാത്രമാണ്. ഇത്തരത്തിൽ സ്വജനപക്ഷപാതം പ്രോത്സാഹിപ്പിക്കാനുള്ള സർക്കാരിന്റെ ധാർഷ്ട്യത്തിനേറ്റ കനത്ത തിരിച്ചടിയായി വിധിയെ കാണുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

ഡോ ഗോപിനാഥ് രവീന്ദ്രന്റേത് ഒരു പിൻവാതിൽ നിയമനമായിരുന്നെന്ന് തങ്ങൾക്കറിയാമായിരുന്നെന്ന് മറ്റൊരു ഹർജിക്കാരനായ പ്രേമചന്ദ്രൻ കീഴോത്ത് ട്വന്റിഫോറിനോട് പറഞ്ഞു. കൊവിഡിന് ശേഷവും കണ്ണൂർ സർവകലാശാലയിലേക്ക് ഓൺലൈൻ അഭിമുഖം നടത്തുകയാണെന്നും ഇത സുതാര്യമല്ലാതെയാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. നിയമത്തെ പല്ലിളിച്ച് കാണിക്കുന്ന നിയമനങ്ങൾക്കെതിരായ ശക്തമായ വിധിയാണ് സുപ്രിംകോടതി ഇന്ന് പുറപ്പെടുവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വി സിയുടെ നിയമനത്തിന് അധികാരമോ അവകാശമോ ഇല്ലാത്ത ഭാഗത്തുനിന്നും നിയമനത്തിന് സമ്മർദമുണ്ടായി എന്നുൾപ്പെടെ സുപ്രിംകോടതി നിരീക്ഷിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നുൾപ്പെടെ സമ്മർദമുണ്ടായെന്ന ആരോപണത്തെ ശരിവയ്ക്കുന്ന വിധത്തിലായിരുന്നു ഇന്നത്തെ സുപ്രിംകോടതിയുടെ നിരീക്ഷണങ്ങൾ. സമ്മർദം മൂലമുള്ള നിയമനം ചട്ടവിരുദ്ധമെന്ന് കോടതി പറഞ്ഞു. ആയതിനാൽ ഡോ. രവീന്ദ്രൻ ഗോപിനാഥന് പുനർ‌നിയമനം നൽകിയ നടപടി നിലനിൽക്കുന്നതല്ലെന്നും കോടതി പറഞ്ഞു.

4 പ്രധാന വിഷയങ്ങൾ പരിഗണിച്ചാണ് സുപ്രിംകോടതി കേസിൽ വിധി പറഞ്ഞത്. പുനർനിയമനം സാധ്യമല്ലെന്ന് പറയുന്നില്ലെന്ന് സുപ്രിംകോടതി പ്രാഥമികമായി ചൂണ്ടിക്കാട്ടി. പുനർ‌നിയമനത്തിൽ യുജിസി ചട്ടങ്ങൾ നിർബന്ധമല്ലെന്ന വസ്തുതയും കോടതി പരിഗണിച്ചു. പ്രായപരിധി ഉചിതമായ സമയത്ത് മറികടക്കുന്നതിൽ തെറ്റില്ല. നാലാമത്തെ ചോദ്യം ചട്ടവിരുദ്ധ ഇടപെടലുണ്ടായോ എന്നതായിരുന്നു. നാലാമത്തെ ചോദ്യത്തിലാണ് സർക്കാരിന് അടിതെറ്റിയത്. ചാൻസലാറായ ഗവർണർ ബാഹ്യസമ്മർദത്തിന് വഴങ്ങിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുനർനിയമനം സുപ്രിംകോടതി അസാധുവാക്കിയത്.