Kerala

‘പ്രതിഷേധിക്കാം,ബസിന് മുന്നിൽ ചാടി ജീവഹാനി വരുത്തരുത്, തടയുന്നത് മാതൃകാപരം’:വീണ്ടും ന്യായീകരിച്ച് മുഖ്യമന്ത്രി

Spread the love

യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കരുത് എന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല. പ്രതിഷേധത്തിന് ഞങ്ങള്‍ എതിരല്ല. കരിങ്കൊടി കാണിക്കുന്നത് ജനാധിപത്യപരം.എന്നാല്‍, ബസിന്‍റെ മുന്നിൽ ചാടി ജീവഹാനി വരുത്തരുത്. അത് തടയുന്നത് മാതൃകാപരം.എന്നെ കരിങ്കൊടി കാണിച്ചവരെ ഞാൻ കൈവീശി കാണിച്ചു- മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിൽ നടന്നത് സർവതല സ്പർശിയായ വികസനമാണ്. വിദ്യാഭ്യാസ, ആരോഗ്യ മേഖലയിൽ വലിയ മാറ്റം സംഭവിച്ചവെന്നും പ്രതിപക്ഷത്തിന് വിമർശനം ഉണ്ടെങ്കിൽ വേദിയിൽ തന്നെ ഉന്നയിക്കാമായിരുന്നു. അതിനുള്ള അവസരമാണ് ഇല്ലാതാക്കിയത്. എല്ലാ കക്ഷികളും കേരളത്തിന്‍റെ ആവശ്യം ഉന്നയിക്കാനാണ് ഉദ്ദേശിച്ചതെന്നും പിണറായി വിജയന്‍ പറഞ്ഞു

മലപ്പുറം: കണ്ണൂരില്‍ നവകേരള യാത്രക്കെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ന്യായീകരിച്ച് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിഷേധമാകാമെന്നും എന്നാല്‍, ബസിന് മുന്നില്‍ ചാടി ജീവഹാനി വരുത്തരുതെന്നും അത് തടയുന്നത് മാതൃകാപരമെന്നും കൊണ്ടോട്ടി മണ്ഡലത്തില്‍ നടന്ന നവകേരള സദസില്‍ പിണറായി വിജയന്‍ പറഞ്ഞു. പ്രതിഷേധക്കാര്‍ക്കുനേരെയുള്ള പൊലീസ് നടപടിയില്‍ വിമര്‍ശനം ഉയരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ദിവസങ്ങള്‍ക്ക് മുമ്പ് കണ്ണൂരില്‍ നവകേരള യാത്രക്കെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച ഡിവൈെഫ്ഐ പ്രവര്‍ത്തകരെ ന്യായീകരിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. .കരിങ്കൊടി പ്രകടനം എന്ന് അതിനെ ചിലർ വിശേഷിപ്പിച്ചു കണ്ടെന്നും ജനാധിപത്യപരമായ ഒരു പ്രതിഷേധത്തിനും ഈ സർക്കാർ എതിരല്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാൽ, കരിങ്കൊടിയുമായി ഓടുന്ന വാഹനത്തിനു നേരെ ചാടിയാലോ? അത് പ്രതിഷേധമല്ല, ആക്രമണോത്സുകതയാണ്. അത്തരം ആക്രമണോത്സുകത ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ചെറുതാവണമെന്നില്ല. റോഡിലേക്ക് ചാടുന്ന ആൾക്ക് അപകടമുണ്ടായാലോ? അത് ഏതെല്ലാം തരത്തിലുള്ള പ്രചരണത്തിന് ഇടയാക്കും. തീവണ്ടിക്ക് മുന്നിൽ ചാടുന്നവരെ വലിച്ചു മാറ്റില്ലേ,അത് പോലെ മാറ്റിയതാണ്.സിപിഎം പ്രവർത്തകർ കാണിച്ചത് മാതൃകാപരമായ പ്രവർത്തനമാണ്.അത് തുടരണം.ബസിന് മുന്നിൽ ചാടിയവരെ രക്ഷിക്കാനാണ് അവര്‍ ശ്രമിച്ചതെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഇതിനുപിന്നാലെയാണിപ്പോല്‍ വീണ്ടും ബസിന് മുന്നില്‍ ചാടി ജീവഹാനി വരുത്തരുതെന്ന തരത്തിലുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം