Kerala

സെൽവിന്റെ ഹൃദയം ഇനി ഹരിനാരായണനിൽ തുടിക്കും; ഹെലികോപ്റ്റർ കൊച്ചിയിലെത്തി

Spread the love

തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച സെൽവിൻ ശേഖറിന്റെ അവയവങ്ങളുമായി ഹെലികോപ്‌റ്റർ കൊച്ചിയിലെത്തി. ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള 16-കാരൻ ഹരിനാരായണനുവേണ്ടിയാണ് ഹൃദയമെത്തിച്ചത്. ശസ്ത്രക്രിയക്ക് നേതൃത്വം നൽകുന്നത് ഡോ ജോസ് ചാക്കോ പെരിയപുരമാണ്.

ആറു പേർക്കാണ് സെൽവിനിലൂടെ പുതുജീവിതത്തിലേക്ക് എത്തുന്നത്. ഒരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്കും ഒരു വൃക്കയും പാൻക്രിയാസും ആസ്റ്റർ മെഡിസിറ്റിയിലെ രോഗികൾക്കുമാണ് നൽകുന്നത്. കണ്ണുകൾ തിരുവനന്തപുരം കണ്ണ് ആശുപത്രിയിലെ രണ്ടു രോ​ഗികൾക്ക് നൽകും. കന്യാകുമാരി വിളവിൻകോട് സ്വദേശിയാണ് സെൽവിൻ. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് ഹെലികോപ്റ്റർ വഴി അവയവദാനത്തിനുള്ള ശ്രമം നടക്കുന്നത്.

കൊച്ചിയിലെ ഹെലിപാടിൽ നിന്ന് ലിസി ആശുപത്രിയിലേക്കും ആംസ്റ്റർ മെഡിസിറ്റിയിലേക്കും റോഡ് വഴിയാണ് അവയവങ്ങൾ എത്തിച്ചത്. ​ഗതാ​ഗത നിയന്ത്രണമുൾപ്പെടെ ഏർപ്പെടുത്തിയായിരുന്നു അവയവങ്ങൾ ആശുപത്രിയിൽ എത്തിച്ചത്. നവംബർ 24നാണ് സെൽവിൻ മരിച്ചത്. തുടർന്ന് ഭാര്യ അവയവ ദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു.