Kerala

ബാങ്ക് കൊള്ളയ്ക്ക് നേതൃത്വം നൽകിയ നേതാക്കളെ രക്ഷിക്കാൻ കരുവന്നൂർ പാക്കേജിലൂടെ സിപിഐഎമ്മും സർക്കാരും ലക്ഷ്യമിടുന്നു; വി‍.ഡി സതീശൻ

Spread the love

കരുവന്നൂർ സഹകരണ പാക്കേജിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിക്ഷേപകരുടെ താൽപര്യം മുൻനിർത്തിയുള്ളതാണ് ഈ തീരുമാനമെങ്കിൽ അതിനെ യു.ഡി.എഫ് സ്വാഗതം ചെയ്യും. പക്ഷെ സർക്കാരിന്റെ ഉദ്ദേശ്യശുദ്ധിയിൽ ആർക്കെങ്കിലും സംശയം തോന്നിയാൽ അവരെ കുറ്റപ്പെടുത്താനാകില്ലെന്ന് വി‍.ഡി സതീശൻ പറഞ്ഞു. ബാങ്ക് കൊള്ളയ്ക്ക് നേതൃത്വം നൽകിയ ഉന്നത നേതാക്കളെ രക്ഷപ്പെടുത്തുക മാത്രമാണ് കരുവന്നൂർ പാക്കേജിലൂടെ സിപിഐഎമ്മും സർക്കാരും ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വിമർശിച്ചു.

നിക്ഷേപകർ കബളിപ്പിക്കപ്പെട്ടിരിക്കുന്നത് കരുവന്നൂരിൽ മാത്രമല്ല. തിരുവനന്തപുരത്തെ കണ്ടലയിലും മുട്ടത്തറയിലും തൃശൂരിലെ അയ്യന്തോളിലും ഉൾപ്പെടെ നൂറുകണക്കിന് നിക്ഷേപകർ വേറെയുമുണ്ട്. നിക്ഷേപകരെ സംരക്ഷിക്കലാണ് സർക്കാരിന്റെ ലക്ഷ്യമെങ്കിൽ ഈ ബാങ്കുകളിലും പാക്കേജ് നടപ്പാക്കണമെന്ന് വി.ഡി സതീശൻ ആവശ്യപ്പെട്ടു.

കേരള ബാങ്കിനെ അന്നത്തെ പ്രതിപക്ഷം എതിർത്തത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ എൽ.ഡി.എഫിന് മനസിലാകുന്നുണ്ടാകും. കേരളത്തിലെ സഹകരണ മേഖലയെ ആർ.ബി.ഐയുടെ കക്ഷത്തിൽ തിരുകി വയ്ക്കുകയാണ് ഇടതു സർക്കാർ ചെയ്തത്. അല്ലായിരുന്നുവെങ്കിൽ ജില്ലാ ബാങ്കുകൾക്ക് പ്രാഥമിക സംഘങ്ങളെ സാമ്പത്തികമായി സഹായിക്കാൻ കഴിയുമായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ 272 സഹകരണ സംഘങ്ങളിൽ ക്രമക്കേട് കണ്ടെത്തിയെന്ന തരത്തിൽ സഹകരണ രജിസ്ട്രാറുടെ പേരിൽ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട് ശുദ്ധ തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. കരുവന്നൂരിൽ മുഖം നഷ്ടപ്പെട്ട സർക്കാരിനെ രക്ഷിക്കാൻ സഹകരണമന്ത്രിയുടെ കാർമ്മികത്വത്തിൽ ഉണ്ടാക്കിയെടുത്ത രാഷ്ട്രീയ ക്യാപ്സ്യൂളാണിത്. ആരോപണങ്ങളും അതിൻമേൽ അന്വേഷണങ്ങളും നേരിടുന്ന സഹകരണവകുപ്പിലെ മന്ത്രിയുടെ വിശ്വസ്തനാണ് ഈ വ്യാജ റിപ്പോർട്ട് തയാറാക്കിയതെന്നാണ് ഞങ്ങളുടെ അറിവ്. വ്യാജ റിപ്പോർട്ടിനെ കുറിച്ചും ഇത് തയ്യാറാക്കിയവരെ കുറിച്ചും അന്വേഷണം വേണമെന്ന് അദ്ദേ​ഹം ആവശ്യപ്പെട്ടു.

സഹകരണ രജിസ്ട്രാറുടെ പേരിൽ മാധ്യമങ്ങൾക്ക് നൽകിയ മൂന്ന് പേജുള്ള ഈ റിപ്പോർട്ടിന് ഒരു വിശ്വാസ്യതയുമില്ല. നിയമസഭയിൽ സഹകരണ മന്ത്രി നൽകിയ മറുപടിക്ക് കടകവിരുദ്ധമാണ് റിപ്പോർട്ടിലെ വിവരങ്ങളെന്ന് മന്ത്രിയെങ്കിലും മനസിലാക്കുന്നത് നന്നായിരിക്കും. സഹകരണസംഘങ്ങളിൽ ക്രമക്കേട് നടന്നുവെന്ന പേരിൽ വ്യാജ റിപ്പോർട്ട് തയാറാക്കി അത് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന സഹകരണ മന്ത്രിയും പാർട്ടി സംവിധാനങ്ങളുമാണ് സഹകരണ മേഖലയുടെ വിശ്വാസ്യത തകർക്കുന്നതെന്ന് വിഡി സതീശൻ പറഞ്ഞു.