Kerala

‘പരാതികൾ വെറുതെ വാങ്ങുന്നതല്ല, എല്ലാം പരിഹരിക്കും’; നവകേരള സദസ് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമെന്ന് മന്ത്രി വി ശിവൻകുട്ടി

Spread the love

നവകേരള സദസ് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമെന്ന് മന്ത്രി വി ശിവൻകുട്ടി. പരാതികൾ വെറുതെ വാങ്ങുന്നതല്ല, എല്ലാം പരിഹരിക്കും. എല്ലാ വെല്ലുവിളികളെയും അതിജീവിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്നലെ കാസർഗോഡാണ് നവകേരള സദസ്സ് ആരംഭിച്ചത്.

നവകേരള സദസ്സിൽ മുസ്ലീം ലീഗ് നേതാക്കൾ പോലും പങ്കെടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലീം ലീഗ് നേതൃത്വം എതിർത്തിട്ടും പ്രാദേശിക തലത്തിൽ നേതാക്കൾ പങ്കെടുക്കുന്നു. കെ മുരളീധരൻ ഇത്രയും കാലം പറഞ്ഞെതെല്ലാം ആളെ പറ്റിക്കാനാണ്. കുറേ കാലമായി ആളെ പറ്റിക്കുന്ന പ്രസ്താവനകൾ തുടങ്ങിയിട്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാർ ചെലവിൽ മുഖ്യ പ്രതിപക്ഷത്തിന്റെ തന്തയ്ക്ക് വിളിക്കുന്ന വേദിയായി നവകേരള സദസ്സ് മാറിയെന്നായിരുന്നു കെ മുരളീധരൻ എംപിയുടെ വിമർശനം. ലീഗുമായുള്ള കോൺഗ്രസിന്റെ ബന്ധം തകർക്കാൻ പിണറായി വിജയൻ എത്ര ശ്രമിച്ചാലും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

നവകേരള സദസ്സ് ആളെ പറ്റിക്കാനുള്ള പരിപാടിയാണെന്ന പ്രതിപക്ഷ ആരോപണം 101 ശതമാനവും ശരിയായെന്നും ഇതിനെ സിപിഐഎം പൂർണമായും രാഷ്ട്രീയ വേദിയാക്കി മാറ്റിയെന്നും മുരളീധരൻ ആരോപിച്ചു. ഒരു സ്ഥലത്തുനിന്ന് പരാതി കിട്ടിയാൽ നാൽപ്പത്തഞ്ച് ദിവസത്തിനകം പരിഹരിക്കുമെന്നാണ് ഇന്നലെ പറഞ്ഞത്. നാൽപ്പത്തഞ്ചു ദിവസമാകുമ്പോഴേക്കും യാത്ര കഴിയും. ഇത് ആളെ പറ്റിക്കാനാണ് എന്ന് പറഞ്ഞത് 101 ശതമാനം ശരിയായിയാണെന്നും മുരളീധരൻ പറഞ്ഞു.

കോൺഗ്രസിനെതിരെ വിമർശനവുമായി മന്ത്രി മുഹമ്മദ്‌ റിയാസ് രംഗത്തുവന്നിരുന്നു. കോൺഗ്രസിന്റെ സങ്കുചിതമായ നിലപാടുകൊണ്ടാണ് യുഡിഎഫിലെ മറ്റ് കക്ഷികൾ നവകേരള സദസിൽ പങ്കെടുക്കാത്തത് എന്ന് റിയാസ് കുറ്റപ്പെടുത്തി. കോൺഗ്രസിന്റെ നിലപാടിൽ യുഡിഎഫിലെ മറ്റുള്ളവർ അസംതൃപ്തരാണ്. മുസ്ലീം ലീഗിന് മാത്രമല്ല, നവകേരള സദസിനോട് ആർക്കും വിയോജിക്കാനാവില്ലെന്നും മുഹമ്മദ്‌ റിയാസ് പറഞ്ഞു.

നവകേരള സദസിൽ മുസ്ലീം ലീഗ് നേതാവ് പങ്കെടുത്തെന്ന് പറഞ്ഞുകൊണ്ടുള്ള രാഷ്ട്രീയ വിവാദത്തെ തള്ളി മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം രംഗത്തുവന്നു. നവകേരള സദസിൽ പങ്കെടുത്ത എൻഎ അബൂബക്കർ ലീഗ് ഭാരവാഹിയല്ലെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. ലീഗ് ഇക്കാര്യത്തിൽ നേരത്തെ നിലപാട് വ്യക്തമാക്കിയതാണെന്നും പിഎംഎ സലാം പറഞ്ഞു. എൻ എ അബൂബക്കറിന് പാർട്ടിയുടെ ഔദ്യോഗിക ഭാരവാഹിത്വമില്ല. ഉത്തരവാദിത്തപ്പെട്ടവർ നവകേരള സദസിലേക്ക് പോകില്ലെന്നാണ് വിശ്വാസമെന്നും പിഎംഎ സലാം പറഞ്ഞു.