Kerala

വീട്ടുമുറ്റത്തേക്ക് കാര്‍ കയറ്റവേ കാറിനടിയില്‍പ്പെട്ട് ഒന്നര വയസുകാരന് ദാരുണാന്ത്യം

Spread the love

കാസര്‍കോട്: കാര്‍ മുന്നോട്ട് എടുക്കുന്നതിനിടെ ടയറിനടിയില്‍പ്പെട്ട് ഒന്നര വയസുകാരന് ദാരുണാന്ത്യം. കാസര്‍കോട്ടെ ഉപ്പള സോങ്കാലിലാണ് സംഭവം. കൊടങ്ക റോഡിലെ നിസാര്‍ – തസ്‌രീഫ ദമ്പതികളുടെ മകന്‍ മസ്തുല്‍ ജിഷാനാണ് മരിച്ചത്.

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു ഒന്നര വയസുകാരനും മറ്റൊരു കുട്ടിയും. അതിനിടെയാണ് കാര്‍ വീട്ടുമുറ്റത്തേക്ക് കയറി വന്നത്. കാറിന് തൊട്ടു മുന്നിലായി കുട്ടി ഓടി വന്ന് നില്‍ക്കുന്നുണ്ടായിരുന്നു. കുഞ്ഞ് വാഹനത്തിന്‍റെ ടയറിനടിയില്‍പ്പെട്ടു. നിസാര്‍ – തസ്‌രീഫ ദമ്പതികളുടെ ബന്ധുവാണ് കാറോടിച്ചിരുന്നത്.

വീട്ടുകാർ കാണാതെ റോഡിലിറങ്ങിയ പിഞ്ചുകുഞ്ഞിനെ കാറിലെ യാത്രക്കാര്‍ രക്ഷിച്ച സംഭവം അടുത്ത കാലത്താണുണ്ടായത്. കാർ നിർത്തി പുറത്തിറങ്ങിയ യുവാക്കൾ കുട്ടിയെ എടുത്ത് തിരികെ വീട്ടിലാക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യം പുറത്തുവന്നിരുന്നു.

കൂടെയുണ്ടായിരുന്ന കുട്ടി, സംഭവത്തിനു പിന്നാലെ വീടിനുള്ളിലേക്ക് കയറിപ്പോയി വിവരം പറഞ്ഞു. അപ്പോഴേക്കും ആളുകള്‍ ഓടിക്കൂടി. കുഞ്ഞിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പക്ഷെ ജീവന്‍ രക്ഷിക്കാനായില്ല. കുട്ടികള്‍ കളിക്കുന്നത് വാഹനം ഗേറ്റ് കടന്ന് വരുമ്പോഴേ കാണാന്‍ കഴിയും. എന്നിട്ടും എങ്ങനെ ഇത്തരമൊരു ദാരുണ സംഭവമുണ്ടായി എന്നത് വ്യക്തമല്ല. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.

പാലക്കാട് ജില്ലയിലെ ഒന്നാന്തിപടിയിലാണ് സംഭവം. കൊപ്പം – വളാഞ്ചേരി റോഡിലേക്കാണ് വീട്ടിൽ നിന്നും കുട്ടി ഇറങ്ങിയത്. പല വാഹനങ്ങളും കുട്ടിയുടെ തൊട്ടരികിലൂടെ കടന്നുപോയി. അതിവേഗത്തിലെത്തിയ കാറിലെ യാത്രക്കാരും കുട്ടിയെ കടന്നുപോയി. ഇവർ പിന്നീട് തിരികെ വന്നു. യാത്രക്കാരിൽ ഒരാൾ കുട്ടിയെ എടുത്ത് തിരികെ വീട്ടിലാക്കുകയായിരുന്നു. ഒക്ടോബർ 28 നാണ് ഈ സംഭവം നടന്നത്. ആ വാര്‍ത്ത കണ്ട് നമുക്ക് ആശ്വാസമായെങ്കില്‍, നൊമ്പരപ്പെടുത്തുന്ന സംഭവമാണ് കാസര്‍ഗോഡുണ്ടായത്.