Friday, May 17, 2024
Latest:
Kerala

താൽക്കാലികാശ്വാസം; നെല്ല്‌ സംഭരണത്തിന്‌ 200 കോടി രൂപ അനുവദിച്ചു

Spread the love

കർഷകരിൽ നിന്ന്‌ നെല്ല്‌ സംഭരിക്കുന്നതിന്‌ സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ 200 കോടി രുപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നെല്ല്‌ സംഭരണ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നതിന്‌ സംസ്ഥാന പ്രോത്സാഹന ബോണസ് ആയാണ് തുക അനുവദിച്ചത്‌.

കഴിഞ്ഞ ജൂലൈയിൽ സപ്ലൈകോയ്‌ക്ക്‌ 250 കോടി രൂപ അനുവദിച്ചിരുന്നു. വിപണി ഇടപെടലിന്‌ 190 കോടി രൂപയും നെല്ല്‌ സംഭരണത്തിന്‌ 60 കോടി രൂപയുമാണ്‌ അനുവദിച്ചത്‌. ഇതിനുപുറമെ, സംഭരിച്ച്‌ സൂക്ഷിച്ചിരുന്ന നെല്ല്‌ പ്രളയക്കാലത്ത്‌ നശിച്ചതിന്‌ നഷ്ടപരിഹാരമായി മില്ലുടമകൾക്ക്‌ നൽകാൻ 10 കോടി രുപയും നൽകി.

അതേസമയം, കേന്ദ്ര സർക്കാരിൽ നിന്നു 2018–19 മുതൽ 2022–23 വരെ 5 സാമ്പത്തിക വർഷങ്ങളിലെ സംഭരണ വിഹിതമായി 671.96 കോടി ലഭിക്കാനുണ്ട്. ഓരോ വർഷത്തെയും 10 മുതൽ 15% വരെ വിഹിതമാണ് ഈ തുക. സപ്ലൈകോ മുഖേന സംസ്ഥാനം ഓഡിറ്റ് ചെയ്ത കണക്കുകൾ സമർപ്പിക്കുന്നതനുസരിച്ച് ഇതും നേടിയെടുത്താൽ പ്രതിസന്ധി ഒരു പരിധി വരെ തരണം ചെയ്യാനാകും. ഓഡിറ്റ് നടപടികൾ സപ്ലൈകോയിൽ നടന്നുവരികയാണ്.