Kerala

‘കള്ളപ്പണ ഇടപാടില്‍ നിന്ന് രക്ഷപ്പെടാൻ സിപിഎമ്മുകാർ സ്വന്തം അമ്മയെപ്പോലും മാറ്റി പറയും’; വി മുരളീധരൻ

Spread the love

കേരളത്തിലെ സഹകരണ മേഖലയെ തകർത്ത പാപഭാരത്തില്‍ നിന്ന് സിപിഎമ്മിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സഹകരണമേഖലയാകട്ടെ കുടുംബശ്രീയാകട്ടെ സിപിഎം നേതൃത്വത്തിൽ നടന്ന തട്ടിപ്പുകൾ പരമ്പരയായി പുറത്തുവരുകയാണ്. കേരള സംസ്ഥാനത്തെയാകെ ഇഷ്ടക്കാര്‍ക്കും ബന്ധുക്കള്‍ക്കും പാര്‍ട്ടിക്കാര്‍ക്കുമായി പിണറായി വിജയൻ വീതംവച്ചുകൊടുക്കുകയാണെന്നും കേന്ദ്രമന്ത്രി വിമർശിച്ചു.

വിളവൂർക്കലിൽ കുടുംബശ്രീയുടെ സമരപ്പന്തലിലെത്തി സമരവിജയം നേടിയ അമ്മമാരേയും ബിജെപി പ്രതിനിധികളേയും അനുമോദിച്ച് സംസാരിക്കുകയായിരുന്നു വി.മുരളീധരൻ. കരുവന്നൂവരിൽ തട്ടിപ്പ് നടത്തിയ അരവിന്ദാക്ഷനെ എന്തുവില കൊടുത്തും സംരക്ഷിക്കുമെന്നാണ് എ.സി മൊയ്തീന്‍റെ നിലപാട്. അരവിന്ദാക്ഷന്‍ വാ പൊളിച്ചാല്‍ പങ്ക് പറ്റിയ നേതാക്കളും പ്രതിരോധത്തിലാകും. കള്ളപ്പണ ഇടപാടില്‍ നിന്ന് രക്ഷപെടാന്‍ സ്വന്തം അമ്മയെപ്പോലും മാറ്റിപ്പറയുന്ന സിപിഎമ്മുകാരെയാണ് കാണുന്നതെന്നും കേന്ദ്രമന്ത്രി പരിഹസിച്ചു.

പഞ്ചായത്ത് മുതല്‍ സെക്രട്ടറിയറ്റ് വരെ ഭരണം അടിമുടി അഴിമതിയില്‍ മുങ്ങിയെന്നും വി.മുരളീധരൻ പറഞ്ഞു. കേന്ദ്രഫണ്ട് വിനിയോഗിക്കുന്നതിലും അട്ടിമറി നടക്കുന്നു. അതും സ്വന്തക്കാർക്ക് വീതംവക്കുന്ന കാഴ്ചയാണ് കാണുന്നത്. കോവിഡ്കാലത്ത് കേന്ദ്രസര്‍ക്കാര്‍ കോടികള്‍ മുടക്കി നിര്‍മിച്ച തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഓക്സിജന്‍ പ്ലാന്‍റിന്‍റെ പ്രവർത്തനം ഇതുവരെ തുടങ്ങാത്തത് എന്തുകൊണ്ടെന്നും കേന്ദ്രമന്ത്രി ചോദിച്ചു.

സമ്പൂര്‍ണ വൈദ്യുതീകരണത്തിനായി അനുവദിച്ച തുകയും വകമാറ്റി. വകമാറ്റിയും കണക്ക് നൽകാതെയും നിന്നിട്ട് അയ്യോ കേന്ദ്രം തരുന്നില്ലേ എന്ന് പറഞ്ഞാൽ ജനം ചൂലെടുക്കും എന്ന് സിപിഎം മനസിലാക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സഹകരണമേഖലയാകട്ടെ കുടുംബശ്രീയാകട്ടെ സിപിഎം ചെയ്യുന്നത് തന്നെയാണ് കോൺഗ്രസും ചെയ്യുന്നത്. അതുകൊണ്ട് ചോദ്യമുയർത്താനോ സമരം ചെയ്യാനോ പ്രതിപക്ഷം നിലവിലില്ലെന്നും തട്ടിപ്പുകാരുടെ മുന്നണിയായി I.N.D.IA മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.