Kerala

ലോട്ടറി അടിച്ചു, പണം ലഭിക്കണമെങ്കിൽ നികുതി അടയ്ക്കണം’; കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ് വ്യാപകം

Spread the love

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ് വ്യാപകമാകുന്നു. സർക്കാർ ഓൺലൈൻ ലോട്ടറി ആരംഭിച്ചെന്ന് തെറ്റിധരിപ്പിച്ചാണ് തട്ടിപ്പ്. പ്രായമായവരെ ലക്ഷ്യമിട്ടുള്ള തട്ടിപ്പിന് പിന്നിൽ വടക്കേ ഇന്ത്യൻ സംഘമാണെന്നാണ് സൂചന. ലോട്ടറി അടിച്ചെന്നും പണം കിട്ടണമെങ്കിൽ ടാസ്ക് തുക നൽകണമെന്നും ആവശ്യപെട്ടാണ് തട്ടിപ്പ്.

ചങ്ങനാശ്ശേരി സ്വദേശി അജയകുമാറിന്റെ വാട്സപ്പിലേക്ക് ഒരു സന്ദേശമെത്തി. കേരള സർക്കാർ ഓൺലൈൻ ലോട്ടറി ആരംഭിച്ചെന്നും 40 രൂപ മുടക്കിയാൽ 12 കോടി രൂപ വരെ നേടാമെന്നുമായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. അജയകുമാർ 40 രൂപ നൽകി ടിക്കറ്റെടുത്തു. ടിക്കറ്റിന്റെ ചിത്രം വാട്സപ്പിൽ ലഭിക്കുകയും ചെയ്തു. വൈകുന്നേരം നറുക്കെടുപ്പ് ഫലം നോക്കിയപ്പോൾ കൈവശമുള്ള ടിക്കറ്റിന് 5 ലക്ഷം രൂപ സമ്മാനം. പിന്നാലെ സർക്കാർ പ്രതിനിധി എന്ന് പരിചയപ്പെടുത്തി ഹിന്ദി സംസാരിക്കുന്നയാൽ ഫോണിൽ വിളിച്ചു. പണം കിട്ടണമെങ്കിൽ ജിഎസ്ടി തുക ബാങ്ക് അക്കൌണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാനായിരുന്നു ആവശ്യം.

സർക്കാർ ഓൺലൈൻ ലോട്ടറിയുടെ ഓഫീസ് തിരുവനന്തപുരത്ത് ഉണ്ടെന്ന് വിശ്വാസപ്പിച്ചാണ് തട്ടിപ്പ്. സൈബർ സെല്ലിൽ പരാതി നൽകിയെങ്കിലും ജിഎസ്ടി തുക അടയ്ക്കാൻ ആവശ്യപ്പെട്ട് തട്ടിപ്പുകാർ ഇപ്പോഴും അജയകുമാറിനെ വിളിച്ചു കൊണ്ടിരിക്കുകയാണ്. മധ്യവയസ്കരെ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് പ്രധാനമായും നടക്കുന്നതെന്ന് സൈബർ സെൽ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.