National

ദില്ലിയിൽ പിടിയിലായ ഐഎസ് ഭീകരൻ കേരളത്തിലുമെത്തി! വനമേഖലയിൽ താമസിച്ചു, ഐഎസ് പതാക വെച്ച് ചിത്രങ്ങളെടുത്തു

Spread the love

ദില്ലി: ദില്ലിയിൽ പിടിയിലായ ഐഎസ് ഭീകരൻ മുഹമ്മദ് ഷാനവാസ് കേരളത്തിലുമെത്തിയിരുന്നതായി റിപ്പോർട്ട്. വനമേഖലയിൽ താമസിച്ചതായും ഐഎസ് പതാക വെച്ച് ചിത്രങ്ങൾ എടുത്തതായും ഈ ചിത്രങ്ങൾ കണ്ടുകിട്ടിയതായും സ്പെഷൽ സെൽ വൃത്തങ്ങൾ അറിയിച്ചു. ആളൊഴിഞ്ഞ കൃഷിഭൂമി, വനപ്രദേശം എന്നിവിടങ്ങളിൽ കുക്കർ, ഗ്യാസ് സിലിണ്ടർ, ഐഇഡി എന്നിവ ഉപയോഗിച്ച് സ്ഫോടനം നടത്തി പരിശീലനം നടത്തിയതായും ദില്ലി പൊലീസ് സ്പെഷൽ സെൽ വൃത്തങ്ങൾ അറിയിച്ചു. എൻഐഎ തലയ്ക്ക് വിലയിട്ട ഐ എസ് ഭീകരൻ മുഹമ്മദ് ഷെഹനാസ് എന്ന ഷാഫി ഉസ്മാൻ ഇന്നാണ് ദില്ലിയിൽ നിന്ന് അറസ്റ്റിലായത്. പൂനെ ഐ എസ് കേസുമായി ബന്ധപ്പെട്ടാണ് ദില്ലി പൊലീസ് സ്പെഷ്യൽ സെൽ ഇയാളെ അറസ്റ്റ് ചെയ്തത്.

മൂന്ന് ലക്ഷം രൂപ ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇയാൾക്ക് ഒപ്പം കൂടുതൽ പേർ അറസ്റ്റിലായെന്നാണ് സൂചന. ഉത്തരേന്ത്യയിലെ വിവിധയിടങ്ങളിൽ ഇയാൾ സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ടുവെന്നും സ്ഫോടകവസ്തുക്കൾ നിർമ്മിക്കാനുള്ള സാധനങ്ങളും പിടികൂടിയെന്നും ദില്ലി പൊലീസ് അറിയിച്ചു.

ദേശീയ അന്വേഷണ ഏജൻസിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ഭീകരനാണ് പിടിലായ ഷഹാനവാസ്. ദില്ലിയിലെ ഒളിയിടത്തിൽ നിന്നാണ് അറസ്റ്റ്. വാഹനമോഷണക്കേസിൽ ഇയാളെ കഴിഞ്ഞ ജൂലൈയിൽ പൂനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ രണ്ട് കൂട്ടാളികളെ പിടികൂടി. ഇതോടെയാണ് ഐഎസ് ബന്ധം പുറത്ത് വന്നത്.

നിശബ്ദമായി പ്രവർത്തിച്ചിരുന്ന സംഘം രാജ്യത്തെ വിവിധ ഭാഗങ്ങളിൽ സ്ഫോടനത്തിന് ലക്ഷ്യമിട്ടിരുന്നു. കേസ് എൻഐഎ ഏറ്റെടുത്തതോടെയാണ് മൂന്ന് പേരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് മൂന്ന് ലക്ഷം രൂപ പാരിതോഷികം എൻഐഎ പ്രഖ്യാപിച്ചത്.ഇയാൾക്കൊപ്പം മറ്റു ചിലരും പിടിയിലായിട്ടുണ്ട്. സ്ഫോടകവസ്തുക്കൾ നിർമ്മിക്കാനുള്ള സാധനങ്ങളും പിടികൂടിയെന്നും ദില്ലി പൊലീസ് അറിയിച്ചു.