Tuesday, June 2, 2026
Latest:
Uncategorized

ഇത് ഒരു കപ്പിത്താന്‍ നിയന്ത്രിക്കുന്ന കപ്പലല്ല, 102 ബോഗികളുളള വിസ്മയ ട്രെയിന്‍’; നിയമസഭയില്‍ രമ്യാ ഹരിദാസ്

Spread the love

 

തിരുവനന്തപുരം: ഇരുണ്ട പത്തുവര്‍ഷം പുതുപുലരി കാത്തിരുന്ന മലയാളിക്ക് കിട്ടിയ പ്രതീക്ഷയുടെ സൂര്യോദയമാണ് ഈ സര്‍ക്കാരിന്റെ നയങ്ങളും പ്രഖ്യാപനങ്ങളുമെന്ന് ചിറയിന്‍കീഴ് എംഎല്‍എ രമ്യാ ഹരിദാസ്. ഒരു കപ്പിത്താന്‍ മാത്രം നിയന്ത്രിക്കുന്ന കപ്പലല്ല, 102 ബോഗികളുളള വിസ്മയ ട്രെയിനാണ് പുതിയ സര്‍ക്കാരെന്നും ഗാര്‍ഡുമാരുടെയും സ്റ്റേഷന്‍ മാസ്റ്റര്‍മാരുടെയും ടെക്‌നീഷ്യന്‍മാരുടെയും പിന്തുണയോടെ കൂട്ടായ ഉത്തരവാദിത്തത്തോടെയാണ് ഈ ട്രെയിന്‍ മുന്നോട്ടുപോവുകയെന്നും രമ്യാ ഹരിദാസ് പറഞ്ഞു. നന്ദി പ്രമേയത്തെ പിന്തുണച്ചുളള പ്രസംഗത്തിലാണ് എംഎല്‍എയുടെ പരാമര്‍ശം.’ഒരു കപ്പലിന്റെ കഥ കൂടി പറഞ്ഞ് അവസാനിപ്പിക്കുന്നു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ വാചകങ്ങളില്‍ ഒരു കപ്പലിലെ യാത്രക്കാരെപ്പറ്റി പറയുന്നുണ്ട്. പരസ്പരം തിരുത്തുകയും തെറ്റുകള്‍ ചെയ്യുന്നവരെ തടയുകയും ചെയ്യാത്ത കപ്പല്‍ മുങ്ങിപ്പോകും എന്ന് പറയുന്നുണ്ട്. അങ്ങനൊരു കപ്പല്‍ കേരളത്തിലുണ്ടായിരുന്നു. തെറ്റുകള്‍ ചൂണ്ടിക്കാണിക്കാതെയും തിരുത്താതെയും മുങ്ങിപ്പോയ കപ്പല്‍. ആ കപ്പലില്‍ ആളുകള്‍ പലതരം അതിക്രമങ്ങള്‍ നടത്തിയപ്പോള്‍ കപ്പലിനെ രക്ഷിക്കേണ്ട കപ്പിത്താന്‍ മെഗാ തിരുവാതിര ആസ്വദിക്കുകയായിരുന്നു. കപ്പലിലെ ജനങ്ങള്‍ കപ്പലിന്റെ കേടുപാടുകള്‍ സൂചിപ്പിച്ചപ്പോള്‍ പോലും കടക്ക് പുറത്ത് എന്നും മാറി നില്‍ക്ക് അങ്ങോട്ട് എന്നും വീട്ടില്‍ പോയി ചോദിക്കൂ എന്നുമായിരുന്നു കപ്പിത്താന്റെ മറുപടി. ആ കപ്പല്‍ ആടിയുലഞ്ഞപ്പോള്‍ കേടുപാടുകള്‍ തീര്‍ക്കുന്നതിന് പകരം, കപ്പല്‍ ജീവനക്കാര്‍ തന്നെ കപ്പല്‍ നശിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ രക്ഷാപ്രവര്‍ത്തനം എന്നാണ് കപ്പിത്താന്‍ അതിനെ പ്രശംസിച്ചത്. അങ്ങനുളള കപ്പല്‍ മുങ്ങിയില്ല എങ്കിലേ അത്ഭുതമുളളു. മുങ്ങിയില്ലെങ്കില്‍ മലയാളികള്‍ ആ കപ്പലിനെ മുക്കുമെന്ന് തെളിഞ്ഞിരിക്കുന്നു. ഒരു കപ്പിത്താന്‍ മാത്രം നിയന്ത്രിക്കുന്ന കപ്പലല്ല സര്‍ പുതിയ സര്‍ക്കാര്‍. ഇത് 102 ബോഗികളുളള വിസ്മയ ട്രെയിനാണ്. ഇതില്‍ ഗാര്‍ഡുമാരുടെയും ടെക്‌നീഷന്യമാരുടെയും സ്‌റ്റേഷന്‍ മാശ്‌ററുടെയും കൂട്ടായ ഉത്തരവാദിത്തത്തോടെയാണ് ഈ ട്രെയിന്‍ ഓടുക. ഈ ട്രെയിനിലെ യാത്രക്കാര്‍ ജനങ്ങളാണ്. അവരുടെ നിര്‍ദേശങ്ങളും ഉപദേശങ്ങളും പരിഗണിച്ച് ഈ ട്രെയിന്‍ മുന്നോട്ടുപോകും’, എന്നായിരുന്നു രമ്യാ ഹരിദാസ് പറഞ്ഞത്.