പരീക്ഷാ പുനർ മൂല്യനിർണയത്തിലെ ഗുരുതര വീഴ്ച; CBSE ചെയർമാനെയും സെക്രട്ടറിയേയും സ്ഥലംമാറ്റി കേന്ദ്രം
ന്യൂഡൽഹി: സിബിഎസ്ഇ പരീക്ഷാ പുനർ മൂല്യനിർണയത്തിൽ ഗുരുതര വീഴ്ച ഉണ്ടായെന്ന കണ്ടെത്തലിൽ സിബിഎസ്ഇ ചെയർമാനെയും സെക്രട്ടറിയേയും സ്ഥലംമാറ്റി. സിബിഎസ്ഇ ചെയർമാൻ രാഹുൽ സിംഗിനെയും സെക്രട്ടറി ഹിമാൻഷു ഗുപ്തയെയുമാണ് സ്ഥലം മാറ്റിയത്. കേന്ദ്രസർക്കാരാണ് നടപടി സ്വീകരിച്ചത്. സിബിഎസ്ഇ പരീക്ഷാ മൂല്യനിർണയത്തിലും പുനർ മൂല്യനിർണയത്തിലും ഗുരുതര ക്രമക്കേടാണ് കണ്ടെത്തിയത്. ഓൺ സ്ക്രീൻ മാർക്കിംഗിൽ (ഒഎസ്എം) വീഴ്ച സംഭവിച്ചെന്ന് തെളിയിച്ചിരുന്നു. തുടർന്നാണ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി കൊണ്ട് ഉത്തരവിറക്കിയത്.ഒഎസ്‌എം സേവനങ്ങളുടെ നടത്തിപ്പിനെ കുറിച്ച് സമഗ്ര അന്വേഷണത്തിന് കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയത്തെ കുറിച്ച് വ്യാപക പരാതികളും പ്രതിഷേധങ്ങളും നടന്നതിനെ തുടർന്നാണ് കേന്ദ്ര സർക്കാരിൻ്റെ നടപടി.സിബിഎസ്ഇ പരീക്ഷാ പുനർ മൂല്യനിർണയത്തിലെ വീഴ്ചകൾ പരിശോധിക്കാൻ ഇന്ന് രാവിലെ പാർലമെന്ററി പാനൽ അവലോകന യോഗം ചേർന്നിരുന്നു. ഹൈദരാബാദ് ആസ്ഥാനമായുള്ള കോംപ്റ്റ് എഡ്യൂടെക്ക് കമ്പനിക്കെതിരെയുള്ള ആരോപണങ്ങളും യോഗത്തിൽ ചർച്ച ചെയ്തിരുന്നു.
