യുക്രെയ്നിൽ റഷ്യയുടെ ഡ്രോൺ, മിസൈൽ ആക്രമണം; 9 മരണം, കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി നിരവധി പേർ
കീവ് ∙ വൻതോതിലുള്ള റഷ്യൻ ആക്രമണം ഉണ്ടായേക്കാമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി മുന്നറിയിപ്പ് നൽകി മണിക്കൂറുകൾക്കകം യുക്രെയ്ൻ നഗരങ്ങളെ ലക്ഷ്യമിട്ട് റഷ്യയുടെ വൻ വ്യോമാക്രമണം. രാത്രി വൈകി ഉണ്ടായ ഡ്രോൺ-മിസൈൽ ആക്രമണങ്ങളിൽ ഒൻപത് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. നാല് വർഷത്തിലേറെയായി തുടരുന്ന റഷ്യ-യുക്രെയ്ൻ യുദ്ധത്തിലെ ഏറ്റവും ശക്തമായ തിരിച്ചടികളിലൊന്നാണിത്.റഷ്യൻ ആക്രമണത്തിൽ ഡനിപ്രോ നഗരത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. യുക്രെയ്ൻ തലസ്ഥാനമായ കീവിൽ രണ്ട് ബഹുനില പാർപ്പിട സമുച്ചയങ്ങൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇവിടെ നാല് പേർ കൊല്ലപ്പെടുകയും 51 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നതായി ആശങ്കയുണ്ടെന്ന് കീവ് മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ സ്ഥിരീകരിച്ചു. പ്രാഥമിക വിവരങ്ങൾ പ്രകാരം അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് കീവ് സിറ്റി മിലിറ്ററി അഡ്മിനിസ്ട്രേഷൻ വിഭാഗം അറിയിച്ചു. തെക്കുകിഴക്കൻ നഗരമായ സാപ്പോറീഷ്യയിലെ ഒരു വ്യവസായശാലയ്ക്ക് നേരെയും ആക്രമണമുണ്ടായി. എന്നാൽ ഇവിടെ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, റഷ്യയിലെ കുർസ്ക് മേഖലയിൽ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരു സാധാരണക്കാരൻ കൊല്ലപ്പെട്ടതായി എഎഫ്പി റിപ്പോർട്ട് ചെയ്തു. യുക്രെയ്ൻ അതിർത്തിയോട് ചേർന്നുള്ള ഷെകീനോ ഗ്രാമത്തിൽ സിവിലിയൻ വാഹനത്തിനു നേരെയാണ് ആക്രമണമുണ്ടായതെന്നും ഒരാൾ കൊല്ലപ്പെട്ടതായും കുർസ്ക് റീജിയൻ ഗവർണർ അലക്സാണ്ടർ ഖിൻഷതൈൻ സ്ഥിരീകരിച്ചു.2022 ഫെബ്രുവരിയിൽ റഷ്യ ആരംഭിച്ച പൂർണതോതിലുള്ള അധിനിവേശം നാല് വർഷം യാതൊരു ശമനവുമില്ലാതെ തുടരുകയാണ്. ഇരുരാജ്യങ്ങളും അടിസ്ഥാന സൗകര്യങ്ങൾക്കും സൈനിക താവളങ്ങൾക്കും ജനവാസ മേഖലകൾക്കും നേരെ ഡ്രോൺ ആക്രമണങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുക്കുകയും ദശലക്ഷക്കണക്കിന് ആളുകളെ അഭയാർഥികളാക്കുകയും ചെയ്ത യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകളെല്ലാം പൂർണമായും തടസപ്പെട്ടിരിക്കുകയാണ്. വലിയ തോതിലുള്ള നാശനഷ്ടങ്ങൾ ഇരുവശത്തും ഉണ്ടാകുന്നുണ്ടെങ്കിലും വെടിനിർത്തലിലേക്ക് നയിക്കുന്ന യാതൊരു സൂചനകളും നിലവിലില്ല.
