Uncategorized

‘പൊലീസിനോ ആഭ്യന്തര വകുപ്പിനോ ഇഡി റെയ്ഡ് സംബന്ധിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല’; രമേശ് ചെന്നിത്തല

Spread the love

 

കേന്ദ്ര ഏജന്‍സിയായ ഇഡി കേരള പൊലീസിനോ ആഭ്യന്തര വകുപ്പിനോ റെയ്ഡ് സംബന്ധിച്ച ഒരു വിവരവും നല്‍കിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. റെയ്ഡ് തുടങ്ങിയ ശേഷം പിണറായിയിലും കോഴിക്കോടും ആളുകള്‍ തടിച്ചുകൂടുന്നത് കണ്ട് പൊലീസ് ക്രമസമാധാനം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ സ്വമേധയ എത്തുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഈ രണ്ട് സ്ഥലത്തും ഒരു പ്രശ്‌നങ്ങളുമില്ലാതെ ഇഡി ഉദ്യോഗസ്ഥന്‍മാര്‍ പരിശോധന കഴിഞ്ഞ് തിരിച്ചുപോവുകയാണ് ഉണ്ടായത്. എന്നാല്‍ തിരുവനന്തപുരത്തുണ്ടായത് ആസൂത്രിതമായ ആക്രമണമാണുണ്ടായത്. പിണറായിയിലും കോഴിക്കോടുമുണ്ടാകാത്ത സംഭവം എങ്ങനെയാണ് തിരുവനന്തപുരത്തുണ്ടായത്. ഇവിടെ ബോധപൂര്‍വമായി അക്രമം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് സിപിഐഎമ്മിന്റെ പ്രവര്‍ത്തകന്‍മാര്‍ പ്രവര്‍ത്തിച്ചത് – ആഭ്യന്തരമന്ത്രി ആരോപിച്ചു.

 

 

അക്രമം നടത്തിയ ആളുകളുടെ പേരില്‍ കര്‍ശനമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രതികളായ ആളുകളുടെ ചിത്രങ്ങള്‍ പൊലീസിന്റെ കൈയിലുണ്ട്. അതുപയോഗിച്ചുകൊണ്ട് ആളുകളെ തിരിച്ചറിഞ്ഞ് ശക്തമായ നടപടി പൊലീസ് സ്വീകരിക്കും. നിയമം കൈയിലെടുക്കാന്‍ ഒരാളെയും അനുവദിക്കില്ല. അതിശക്തമായിത്തന്നെ ഗവണ്‍മെന്റ് അതിനെ നേരിടും. നിയമം കൈയിലെടുക്കാനും ജനജീവിതം സ്തംഭിപ്പിക്കാനും മണിക്കൂറുകളോളം ജനങ്ങള്‍ക്ക് സൈ്വര്യ ജീവിതം അസാധ്യമാക്കാനുമുള്ള നീക്കം അപലപനീയമാണ്. പ്രകടനം നടത്തുന്നതിനും പ്രതിഷേധിക്കുന്നതിനും നമ്മള്‍ എതിരല്ല. പക്ഷേ എല്ലാത്തിനും ഒരു പരിധിയുണ്ട്. അന്വേഷിക്കാന്‍ വന്ന ഇഡി ഉദ്യോഗസ്ഥരെ അക്രമിക്കുക, മൂന്ന് കാറുകള്‍ തല്ലിത്തകര്‍ക്കുക ഇതൊന്നും അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ല – അദ്ദേഹം പറഞ്ഞു.മാസപ്പടിയില്‍ പരിശോധനയ്‌ക്കെിയ ഇ ഡി സംഘം നേരിട്ടത് സമാനതകളില്ലാത്ത പ്രതിരോധമായിരുന്നു. തിരുവനന്തപുരത്ത് പിണറായിയുടെ വീട്ടില്‍ നിന്ന് മടങ്ങിയ ഇ ഡി സംഘത്തിന്റെ വാഹനമാണ് ആക്രമിച്ചത്. ഉദ്യോഗസ്ഥരെ പ്രവര്‍ത്തകര്‍ നേരിട്ടത് കല്ലും ചെരുപ്പും വലിച്ചെറിഞ്ഞും കൂകിവിളിച്ചുമാണ്. മൂന്ന് വാഹനങ്ങളുടെ ചില്ല് അടിച്ച് തകര്‍ത്തു. സുരക്ഷാ ഉദ്യോഗസ്ഥനുള്‍പ്പെടെ നാല് പേര്‍ക്ക് പരുക്കെന്ന് ഇ ഡി അറിയിച്ചു. കണ്ണിന് പരുക്കേറ്റ ഡ്രൈവര്‍ ശ്യാമിനെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

 

അക്രമവുമായി ബന്ധപ്പെട്ട 12 സിപിഐഎം പ്രവര്‍ത്തകരെ തിരിച്ചറിഞ്ഞു. നാല് സിപിഐഎം പ്രവര്‍ത്തകരെ കസ്റ്റഡില്‍ എടുത്തെന്നും ഡിസിപി തപോഷ് ബസുമതാരി അറിയിച്ചു. സിപിഐഎം പാളയം ഏരിയാ കമ്മിറ്റി ഓഫീസിന് മുന്നിലെ നാടകീയ നിമിഷങ്ങള്‍ക്ക് പിന്നാലെയാണ് കസ്റ്റഡി. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി. സംസ്ഥാന പൊലീസ് മേധാവിയോട് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ വിവരം തേടി.