Uncategorized

കോണ്‍ഗ്രസിനോടുള്ള പിണക്കം മറക്കാനും തയ്യാര്‍; ബംഗാളില്‍ ബിജെപിക്കെതിരെ വിശാല പ്രതിപക്ഷസഖ്യം രൂപീകരിക്കാന്‍ ശ്രമം തുടങ്ങി മമത

Spread the love

 

ബംഗാളില്‍ ബിജെപിക്കെതിരെ വിശാല പ്രതിപക്ഷസഖ്യം രൂപീകരിക്കാനുള്ള ശ്രമം തുടങ്ങി മമതാ ബാനര്‍ജി. ഇടതുപക്ഷത്തോടും വിദ്യാര്‍ത്ഥി സംഘടനകളോടും മമത പിന്തുണ തേടി. എന്നാല്‍ ബിജെപിയെ വളര്‍ത്തിയ മമതയോട് തല്‍ക്കാലം സഖ്യം വേണ്ടെന്നാണ് സിപിഐഎമ്മിന്റെ നിലപാട്. (Mamata urges opposition parties to form ‘joint platform’ against BJP)

അധികാരത്തില്‍ തിരിച്ചുവരവ് നിലവിലെ സാഹചര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ഏതാണ്ട് അസാധ്യമായ മട്ടാണ്. ബിജെപിയില്‍ ഏകീകരിച്ച ഭൂരിപക്ഷ വിഭാഗവും എസ്‌ഐആര്‍ വോട്ടര്‍ പട്ടികയില്‍ ഉണ്ടാക്കിയ മാറ്റങ്ങളും പാര്‍ട്ടിയെ വല്ലാതെ തളര്‍ത്തിയിട്ടുണ്ട്. ബിജെപിക്കെതിരെ ഒറ്റയ്ക്ക് നിന്ന് പോരാടുന്നത് പ്രായോഗികമല്ലെന്ന തിരിച്ചറിവ് മമതാ ബാനര്‍ജിക്കുണ്ട്. അതുകൊണ്ടാണ് സംസ്ഥാനത്ത് വിശാല പ്രതിപക്ഷസഖ്യത്തിനായി മമത നീക്കം നടത്തുന്നത്.കോണ്‍ഗ്രസിനെ സംസ്ഥാനത്ത് തളര്‍ത്തിയതും സിപിഎമ്മിനെ ഭരണത്തില്‍ നിന്ന് പുറത്താക്കിയതും മമതാ ബാനര്‍ജിയുടെ തൃണമൂലാണ്. എന്നാല്‍ പൊതു ശത്രുവായി ബിജെപിയെ കണ്ടു പഴയ പിണക്കങ്ങള്‍ എല്ലാം മാറ്റിവെക്കണം എന്നതാണ് മമതയുടെ ആവശ്യം. ഇടതുപക്ഷവും വിദ്യാര്‍ത്ഥി സംഘടനകളും സന്നദ്ധ സംഘടനകളും എല്ലാം ബിജെപി എന്ന ഒരൊറ്റ ശത്രുവിന് നേരെ അണിനിരക്കണമെന്ന് മമത അഭ്യര്‍ത്ഥിച്ചു. സഹകരിക്കാന്‍ തയ്യാറുള്ളവര്‍ക്ക് തന്റെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും മമത പറഞ്ഞു. എന്നാല്‍ മമതയോടുള്ള സമീപനത്തില്‍ മാറ്റം വേണ്ടെന്നാണ് സിപിഐഎമ്മിന്റെ നിലപാട്. സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം തന്നെ ഇക്കാര്യം വ്യക്തമാക്കി .

 

ബിജെപിയെ സംസ്ഥാനത്ത് വളര്‍ത്തിയത് മമതയാണ് എന്ന വിമര്‍ശനത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ് ഇടതുപക്ഷം. ദേശീയതലത്തില്‍ ഇന്ത്യ സഖ്യത്തിന് പുനരുജീവിപ്പിക്കാനുള്ള ശ്രമവും മമതാ ഇതിനോടകം തുടങ്ങിയിട്ടുണ്ട്. സഖ്യ നേതാക്കളെ ഫോണില്‍ വിളിച്ചു സംസാരിച്ചു കഴിഞ്ഞു. അഖിലേഷ് യാദവ് കൊല്‍ക്കത്തയില്‍ നേരിട്ട് എത്തി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതേസമയം ബംഗാളില്‍ എസ്‌ഐആര്‍ നടപടികളുടെ നിരീക്ഷകനായിരുന്ന സുബ്രത ഗുപ്തയെ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി തന്റെ മുഖ്യ ഉപദേശകനായി നിയമിച്ചു.