Uncategorized

ബംഗാളില്‍ ഇടതിനെ തകര്‍ത്ത നന്ദിഗ്രാം പ്രക്ഷോഭത്തിന്റെ നായകന്‍, ബിജെപിയുടെ ജയിന്റ് കില്ലര്‍, ദീദിയെ വിറപ്പിച്ച ദാദ; ആരാണ് സുവേന്ദു അധികാരി?

Spread the love

 

ബംഗാള്‍ രാഷ്ട്രീയത്തില്‍ നിലവിലെ ഏറ്റവും കരുത്തനായ രാഷ്ട്രീയ നേതാവാണ് സുവേന്ദു അധികാരി. നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ഉയര്‍ന്നുവന്ന നേതാവ്. ഒരുകാലത്തു മമതാ ബാനര്‍ജിയുടെ വിശ്വസ്തന്‍. ബിജെപി സംസ്ഥാനത്ത് അധികാരം പിടിക്കുമ്പോള്‍ അതിന്റെ നേതൃസ്ഥാനത്തും സുവേന്ദു തന്നെ. അധികാരക്കസേരയില്‍ നിന്ന് ബംഗാളിന്റെ ദീദിയെ പുറത്താക്കി ബംഗാളിന്റെ പുതിയ അധികാരിയായി സുവേന്ദു എത്തുന്നത് പതിറ്റാണ്ടുകള്‍ നീണ്ട സംഭവബഹുലമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ കരുത്തുമായാണ്. (who is west bengal’s new cm Suvendu Adhikari)

 

 

ബംഗാള്‍ രാഷ്ട്രീയത്തിലെ സമീപകാല മാറ്റങ്ങളില്‍ എല്ലാം സുവേന്ദു അധികാരി ഉണ്ട്. ഇടതുപക്ഷത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായ നന്ദിഗ്രാം പ്രക്ഷോഭത്തിന്റെ സമര നേതാവുമായിരുന്നു സുവേന്ദു. തൃണമൂല്‍ സംസ്ഥാനത്ത് വളര്‍ന്നപ്പോള്‍ അവിടെയും നേതൃതലത്തില്‍ സുവേന്ദു അധികാരി ഉണ്ടായിരുന്നു. പിന്നീട് ബിജെപി സംസ്ഥാനത്ത് വളര്‍ന്നപ്പോള്‍ അവിടെയും നായകനാകുകയാണ് സുവേന്ദു അധികാരി.

പിതാവ് ശിശിര്‍ അധികാരിയുടെ പാത പിന്‍ പറ്റിയാണ് സുവേന്ദു രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. തുടക്കം കോണ്‍ഗ്രസ്സിലായിരുന്നു. കോണ്‍ഗ്രസ് വിട്ടു രൂപീകരിച്ച തൃണമൂലില്‍ അടുത്ത ഇന്‍ഡിംഗ്‌സ്. നന്ദിഗ്രാം പ്രക്ഷോഭകാലത്ത് സിപിഎമ്മിനെതിരെ ഗ്രാമീണരെ അണിനിരത്തുന്നതില്‍ വലിയ പങ്കുണ്ട്. നന്ദിഗ്രാം സമരമാണ് ദേശീയതലത്തില്‍ പോലും അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. ഇടതുപക്ഷം വീണ് തൃണമൂല്‍ അധികാരത്തില്‍ എത്തിയപ്പോള്‍ ഗതാഗതം ജലസേചനം തുടങ്ങി പ്രധാന വകുപ്പുകളുടെ മന്ത്രിയായി. പാര്‍ട്ടിക്ക് അകത്ത് അധികാര വടം വലി ശക്തമായ കാലത്ത് മമതയുമായി ഇടഞ്ഞു. അപ്രതീക്ഷിതമായി 2020 ല്‍ പാര്‍ട്ടി വിട്ടു ബിജെപി പാളയത്തലെത്തി. തൊട്ടടുത്ത വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ മമതയെ മലര്‍ത്തി അടിച്ചു. ഇത്തവണ ഭവാനിപ്പൂരില്‍ അത് ആവര്‍ത്തിച്ചു.

 

ഹിന്ദു വോട്ടുകളുടെ ഏകീകരണം അധികാരത്തിന് വഴിതുറക്കുമെന്ന് വിശ്വസിച്ച ആളാണ് സുവേന്ദു അധികാരി. അതിനെ ആവുന്നതും ഈ തെരഞ്ഞെടുപ്പ് കാലത്തെ ശ്രമിച്ചു. സംസ്ഥാനത്തെ താര പ്രചാരകനായി സുവേന്ദു മാറിയതാണ് കണ്ടത്. ഫലം വന്നപ്പോള്‍ അത് പ്രതിഫലിച്ചു. മുഖ്യമന്ത്രിസ്ഥാനത്തേക്ക് മറ്റൊരു പേര് ബിജെപി പരിഗണിക്കാനില്ല . ഏറ്റവും കരുത്തനായ നേതാവിന് തന്നെ നറുക്കു വീണു. ശാരദ ചിറ്റ് ഫണ്ട് , നരോദ സ്റ്റിംഗ് ഓപ്പറേഷന്‍ തുടങ്ങി അഴിമതി ആരോപണങ്ങളുടെ കറ ഉണ്ടെങ്കിലും അതൊന്നും അധികാര കസേര തടയാന്‍ പോരുന്നതായില്ല.