Friday, April 17, 2026
Latest:
Uncategorized

‘പയ്യന്നൂരിലെ പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കാന്‍ ശ്രമിച്ചു’ ; വി കുഞ്ഞികൃഷ്ണന്റെ പുസ്തകത്തില്‍ ടി ഐ മധുസുദനനെതിരെ വിമര്‍ശനം

Spread the love

പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസുദനനെതിരെ ഗുരുതര ആരോപണവുമായി കണ്ണൂരില്‍ സിപിഐഎം പുറത്താക്കിയ വി കുഞ്ഞികൃഷ്ണന്റെ പുസ്തകം. ടി ഐ മധുസൂദനന്‍ പാര്‍ട്ടിയില്‍ ചെറുഗ്രൂപ്പുകള്‍ ഉണ്ടാക്കിയെന്നും പയ്യന്നൂരിലെ പാര്‍ട്ടിയെ കൈപ്പിടിയില്‍ ഒതുക്കാന്‍ നോക്കിയെന്നുമാണ് കുറ്റപ്പെടുത്തല്‍. എന്നാല്‍, നേതൃത്വം മധുസൂദനനെ രക്ഷിച്ചെന്നും പുസ്തകത്തില്‍ വിമര്‍ശനമുണ്ട്. 16 അധ്യായങ്ങളും 96 പേജുകളുമുള്ള ‘നേതൃത്വത്തെ അണികള്‍ തിരുത്തണ’മെന്ന പുസ്തകത്തിലാണ് പരാമര്‍ശം. ‘പാര്‍ട്ടി ഏരിയ കമ്മിറ്റി ‘ എന്ന അധ്യായത്തിലാണ് വിമര്‍ശനമുന്നയിച്ചിട്ടുള്ളത്. ( V. Kunhikrishnan’s book).തുടങ്ങിയത് 2005 യില്‍ മധുസൂദനന്‍ ഏരിയ സെക്രട്ടറി ആയത് മുതലെന്ന് പുസ്തകത്തില്‍ പറയുന്നു. സംസ്ഥാനത്ത് നേരത്തെ പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായിരുന്ന വിഭാഗീയത അധികാരവുമായി ബന്ധപ്പെട്ടതാണെന്ന് പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. അതേ നിലയില്‍ പയ്യന്നൂരിലെ നേതൃത്വം താനാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമം ടി ഐ മധുസൂദനന്‍ നടത്തുകയുണ്ടായി. അതിനു വേണ്ടി ക്യാംപെയ്ന്‍ നടത്താന്‍ ആശ്രിതരെ സൃഷ്ടിക്കാന്‍ ശ്രമിച്ചു. ഇതിന്റെ ഭാഗമായി ചെറുചെറു ഗ്രൂപ്പുകള്‍ പലയിടത്തും ഉണ്ടാക്കി. സഹകരണ സ്ഥാപനങ്ങളിലും മറ്റും തൊഴിലുകള്‍ നല്‍കുമ്പോള്‍ ഇത് താന്‍ നല്‍കിയതാണ്, അതല്ലാതെ പാര്‍ട്ടിയല്ല എന്ന ബോധം വളര്‍ത്താന്‍ ആശ്രിതരെ ഉപയോഗിച്ച് ശ്രമങ്ങള്‍ നടന്നു. ഇത്തരം രീതികളെ പാര്‍ട്ടിക്കകത്ത് പലപ്പോഴും ചോദ്യം ചെയ്‌തെങ്കിലും കാര്യമായ മാറ്റമൊന്നുമുണ്ടായില്ല – പുസ്തകത്തില്‍ പറയുന്നു.സിപിഐഎം നേതൃത്വത്തിനെതിരെ തുറന്നടിച്ചാണ് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം വി കുഞ്ഞികൃഷ്ണന്‍ രംഗത്തെത്തിയത്. പാര്‍ട്ടിയിലെ അഴിമതി നേതൃത്വത്തെ നേരിട്ടറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും പാര്‍ട്ടി ഫണ്ട് തിരിമറിയില്‍ പയ്യന്നൂര്‍ എംഎല്‍എക്കെതിരെ പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു. തന്റെ പുസ്തകത്തില്‍ കുറെ കാര്യങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ടെന്നും കുഞ്ഞികൃഷ്ണന്‍ അന്നുതന്നെ പറഞ്ഞിരുന്നു.

ടി ഐ മധുസൂദനന്‍ എംഎല്‍എ അടക്കമുള്ളവര്‍ പാര്‍ട്ടി ഫണ്ടില്‍ വന്‍ തിരിമറി നടത്തി. ധനരാജ് രക്തസാക്ഷി ഫണ്ട്, ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മ്മാണ ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയില്‍ ക്രമക്കേട് നടത്തി. കെട്ടിട നിര്‍മ്മാണ ഫണ്ടിനായുള്ള രസീത് മധുസൂദനന്‍ വ്യാജമായി നിര്‍മ്മിച്ചു. കെട്ടിട നിര്‍മ്മാണത്തിനായി സഹകരണ ജീവനക്കാരുടെ ഇടയില്‍ നിന്ന് പിരിച്ച 70 ലക്ഷം രൂപ കാണാനില്ലെന്നും വരവിലും ചെലവിലും ക്രമക്കേട് നടത്തിയെന്നും വി കുഞ്ഞികൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു.