Thursday, February 12, 2026
Latest:
KeralaTop News

മാനേജരെ മർദിച്ചെന്ന പരാതി; മുൻകൂർ ജാമ്യാപേക്ഷയുമായി ഉണ്ണി മുകുന്ദൻ

Spread the love

മാനേജരെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദൻ മുൻകൂർ ജാമ്യാപേക്ഷ നൽകി. എറണാകുളം ജില്ലാ കോടതിയിലാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായ വ്യാജ പരാതിയാണെന്ന് ഹർജിയിയിൽ പറയുന്നു. ആരോപണങ്ങൾ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്തു. വ്യക്തിപരമായ വൈരാഗ്യം തീർക്കുന്നതിനും നിയമവിരുദ്ധ നേട്ടങ്ങൾ നേടുന്നതിനും വേണ്ടിയാണ് ഈ പരാതിയെന്ന് ഉണ്ണി മുകുന്ദൻ ഹർജിയിൽ വിശദീകരിക്കുന്നു.

പരാതിക്കാരൻ മുമ്പും തന്റെ പേര് ദുരുപയോഗം ചെയ്ത് അപകീർത്തികരമായ, വ്യാജവുമായ പ്രസ്താവനകൾ പ്രചരിപ്പിച്ചിരുന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നു. നിരവധി പ്രമുഖർക്കെതിരെയും നടിമാർക്കെതിരെയും ഇയാൾ ഇത്തരം വ്യാജവിവരങ്ങൾ പ്രചരിപ്പിച്ചിട്ടുണ്ട്. ഇതേതുടർന്ന് പിരിച്ചുവിട്ടതിൻ്റെ പ്രതികാരമായാണ് നിലവിലെ പരാതി. പരാതിക്കാരനെ ശാരീരികമായി ഉപദ്രവിച്ചുവെന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നും ഉണ്ണി മുകുന്ദൻ ഹർജിയിൽ പറയുന്നു.

ഇതിനിടെ ഉണ്ണി മുകുന്ദനെതിരായ പരാതിയിൽ മാനേജർ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയല്ലെന്ന് പൊലീസ് പറഞ്ഞു. ഇൻഫോപാർക്ക് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മർദിച്ചതായുള്ള ആരോപണം വ്യാജമാണെന്ന് കണ്ടെത്തിയത്. ഫ്‌ളാറ്റിലെ സിസിടിവി കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിലാണ് നിർണ്ണായക കണ്ടെത്തൽ.

കാക്കനാട് ഡി.എൽ.എഫ് ഫ്‌ളാറ്റിലെ പാർക്കിങ്ങിൽ വച്ച് ഇരുവരും കാണുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ഉണ്ണി മുകുന്ദൻ മാനേജർ വിപിൻ കുമാറുമായി സംസാരിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഇരുവരും തമ്മിൽ തർക്കിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. എന്നാൽ കൈയ്യേറ്റം ചെയ്യുന്നതായി സിസിടിവിയിൽ ഇല്ല. ഉണ്ണിമുകുന്ദൻ വിപിന്റെ കണ്ണാടി പൊട്ടിക്കുന്നതും ദൃശ്യങ്ങളിൽ കാണാനാകുമെന്നും പൊലീസ് അറിയിച്ചു.

നടൻ ഉണ്ണി മുകുന്ദനെതിരെ പൊലീസ് കേസെടുത്തിരുന്നു. മാനേജർ വിപിൻ കുമാർ പരാതി നൽകിയതിന് പിന്നാലെയാണ് നടപടി. വിപിൻ കുമാറിന്‍റെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസെടുത്തത്.ഉണ്ണിമുകുന്ദൻ മര്‍ദ്ദിച്ചുവെന്നാണ് മുൻ മാനേജർ പൊലീസില്‍ പരാതി നല്‍കിയത്. താന്‍ താമസിക്കുന്ന ഫ്ലാറ്റില്‍ നിന്നും പാര്‍ക്കിംഗ് ഏരിയയിലേക്ക് വിളിച്ചുവരുത്തിയാണ് മര്‍ദ്ദിച്ചത് എന്നാണ് വിപിന്‍ പറയുന്നത്. തന്‍റെ ഗ്ലാസ് ചവട്ടിപ്പൊട്ടിക്കുകയും ചെയ്തു എന്നാണ് വിപിന്‍ പറയുന്നത്. ആറുവര്‍ഷമായി ഉണ്ണിക്കൊപ്പം ജോലി ചെയ്യുന്നയാളാണ് ഞാന്‍.പല കളിയാക്കലുകളും കേട്ടാണ് നിന്നത്. അടുത്തകാലത്ത് പുള്ളിക്ക് പല ഫസ്ട്രേഷനും കാര്യങ്ങളും ഉണ്ട്. ഇതെല്ലാം കുടെയുള്ളവരോടാണ് തീര്‍ക്കുന്നതെന്ന് വിപിന്‍ പറഞ്ഞു. 18 കൊല്ലമായി ഈ സിനിമ രംഗത്തുണ്ട്. സിനിമയെ അഭിനന്ദിച്ച് ഞാന്‍ പോസ്റ്റിട്ടു. അത് ഉണ്ണിക്ക് ഇഷ്ടപ്പെട്ടില്ലെന്നും പരാതിക്കാരൻ പറഞ്ഞു.