KeralaTop News

നീ മരിക്കണം, എന്ന് മരിക്കുമെന്ന് പറയണം’; ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതി സുകാന്തിന്റെ ഞെട്ടിക്കുന്ന സന്ദേശം പുറത്ത്

Spread the love

തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ പ്രതി സുകാന്തിനെതിരെ നിര്‍ണായക തെളിവുകള്‍ പൊലീസിന്. സുകാന്ത് യുവതിയോട് ആത്മഹത്യ ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും മരിക്കുന്ന തിയതി ചോദിച്ച് നിരന്തരം ശല്യപ്പെടുത്തിയെന്നും തെളിയിക്കുന്ന ചില ചാറ്റിന്റെ വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. ആഗസ്റ്റ് 9ന് മരിക്കുമെന്നായിരുന്നു യുവതിയുടെ മറുപടി. ഫെബ്രുവരി 9ന് ടെലിഗ്രാമിലൂടെ ഇരുവരും നടത്തിയ ചാറ്റിന്റെ വിവരങ്ങളാണ് പൊലീസ് വീണ്ടെടുത്തത്.

സുകാന്തിനെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം നിലനില്‍ക്കുമെന്നതിന്റെ തെളിവുകൂടിയാകുകയാണ് നിര്‍ണാകമായ ഈ ചാറ്റ് വിവരങ്ങള്‍. സുകാന്ത് ചാറ്റ് ഡിലീറ്റ് ചെയ്തിരുന്നുവെങ്കിലും പൊലീസിന് ചാറ്റുകള്‍ വീണ്ടെടുക്കാനായി. എനിക്ക് നിന്നെ വേണ്ടെന്നും നീ ഒഴിഞ്ഞാലേ മറ്റൊരു വിവാഹം കഴിക്കാനാകൂ എന്നും സുകാന്ത് ഐബി ഉദ്യോഗസ്ഥയോട് പറയുന്നതായി ചാറ്റിലുണ്ട്. ഇതിനോട് ഏറെ വൈകാരികമായാണ് ഐബി ഉദ്യോഗസ്ഥ പ്രതികരിച്ചത്. തനിക്ക് ജീവിക്കണമെന്ന് തന്നെയില്ലെന്ന് പറഞ്ഞ ഉദ്യോഗസ്ഥയോട് സുകാന്ത് മരിക്കാന്‍ പറയുന്നു. കൂടാതെ എന്ന് മരിക്കുമെന്ന് നിരന്തരം ചോദിക്കുകയും ചെയ്തു.

മരിക്കുന്നത് എന്നാണെന്ന് ഇയാള്‍ നിരന്തരം ചോദിച്ചതിന് പിന്നാലെ താന്‍ ആഗസ്റ്റ് 9ന് മരിക്കുമെന്ന് ഐബി ഉദ്യോഗസ്ഥ മറുപടി നല്‍കി. കോടതിയിലായിരുന്ന പ്രതിയുടെ ഐ ഫോണ്‍ വീണ്ടും ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പൊലീസ് ചാറ്റുകള്‍ വീണ്ടെടുത്തത്. വിശദമായ ഫൊറന്‍സിക് പരിശോധനയും നടന്നുവരികയാണ്.