KeralaTop News

മാറ്റം സംബന്ധിച്ച് രണ്ട് തവണ സുധാകരനുമായി സംസാരിച്ചു; കെ സുധാകരന്റെ വാദം തള്ളി എഐസിസി

Spread the love

മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ വാദം തള്ളി എഐസിസി. പുനഃസംഘടനയിൽ ചർച്ച നടത്തിയിട്ടില്ലെന്ന് സുധാകരന്റെ വാദം ഹൈക്കമാൻഡ് തള്ളി. മാറ്റം സംബന്ധിച്ച് രണ്ട് തവണ സുധാകരനുമായി സംസാരിച്ചു.

സംസ്ഥാന നേതാക്കളെ കേട്ട ശേഷം റിപ്പോർട്ട് തയ്യാറാക്കിയത് ദീപാദാസ് മുൻഷി. സുധാകരൻ സജീവമല്ലെന്നും അനാരോഗ്യം ഉണ്ടെന്നും ദീപയെ അറിയിച്ചത് സംസ്ഥാന നേതാക്കൾ. തെരഞ്ഞെടുപ്പിന് മുൻപ് മാറ്റം വേണമെന്നും കേരള നേതാക്കൾ അറിയിച്ചു.

കെപിസിസി നേതൃമാറ്റത്തിന് പിന്നാലെ കോൺ​ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കെ സുധാകരൻ രംഗത്തെത്തിയിരുന്നു. അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയതിൽ കടുത്ത നിരാശയുണ്ടെന്നും നീക്കത്തിന് പിന്നിൽ ചില നേതാക്കളുടെ സ്വാർഥ താൽപര്യമാണെന്നും സുധാകരൻ പ്രതികരിച്ചു. തെളിവില്ലാതെ ഒരാളുടെ പേര് പറയുന്നത് ശരിയല്ല.

നേരത്തെ അറിയിക്കാതെയുള്ള തീരുമാനം മാനസിക പ്രയാസമുണ്ടാക്കിയെന്നും കെ സുധാകരൻ പറഞ്ഞു.എഐസിസി കേരളത്തിന്റെ മുഴുവൻ ചുമതലയും തന്നെ ഏൽപ്പിക്കുന്നതായാണ് വിവരം ലഭിച്ചത്. പിന്നെ എന്തിനാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റിയതെന്ന് അറിയില്ല. അങ്ങനെ മാറ്റേണ്ടതുണ്ടായിരുന്നോ എന്ന് കെ സുധാകരൻ ആരാഞ്ഞു.

രാഹുലും ഖാർഗെയുമായുള്ള കൂടിക്കാഴ്ചയിൽ നേതൃമാറ്റം ചർച്ചയായിട്ടില്ല. തന്നെ മാറ്റിയതിന് പിന്നിൽ ചില കോൺ​ഗ്രസ് നേതാക്കളുടെ വക്ര ബുദ്ധിയാണ്. കേരളത്തിലെ കോൺ​ഗ്രസ് രാഷ്ട്രീയത്തിന് തന്റെ നേതൃത്വം ആവശ്യമായിരുന്നു എന്നും സുധാകരൻ വിമർശിച്ചു.